'ഇന്ത്യയിലെ പിച്ചുകളെ വിമർശിക്കുന്നവർ മെൽബണിലെ മത്സരം കാണുന്നില്ലേ'; വിമർശനവുമായി പീറ്റേഴ്സൺ

കൊൽക്കത്ത ഈഡൻ ഗാർഡൻസിലെ പിച്ചിനെച്ചൊല്ലി ഉണ്ടായ വിവാദങ്ങളും പീറ്റേഴ്സൺ ചൂണ്ടിക്കാട്ടി.

ആഷസ് നാലാം ടെസ്റ്റിന്റെ ഒന്നാം ദിനം തന്നെ മെൽബണിൽ ഇരു ടീമുകളും ആദ്യ ഇന്നിങ്സിൽ ഓൾ ഔട്ടായതിന് പിന്നാലെ വിമർശനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ. പിച്ചിന്റെ ഗുണനിലവാരത്തെച്ചൊല്ലിയുള്ള നിലപാടുകളിലെ ഇരട്ടത്താപ്പിനെയാണ് പീറ്റേഴ്സൺ വിമർശിച്ചത്.

ഇന്ത്യയിലെ പിച്ചുകളിൽ ആദ്യദിനം തന്നെ വിക്കറ്റുകൾ വീഴുമ്പോൾ വലിയ രീതിയിൽ വിമർശിക്കുന്നവർ ഓസ്ട്രേലിയയിലെ പിച്ചിന്റെ കാര്യത്തിൽ മൗനം പാലിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ ഇത്തരം സാഹചര്യം ഉണ്ടാകുമ്പോൾ എല്ലാവരും കടന്നാക്രമിക്കാറുണ്ടെന്നും നീതി എല്ലാവർക്കും ഒരുപോലെയാകണമെന്നും പീറ്റേഴ്സൺ എക്സിൽ കുറിച്ചു. അടുത്തിടെ കൊൽക്കത്ത ഈഡൻ ഗാർഡൻസിലെ പിച്ചിനെച്ചൊല്ലി ഉണ്ടായ വിവാദങ്ങളും പീറ്റേഴ്സൺ ചൂണ്ടിക്കാട്ടി.

മെൽബണിൽ ബോക്സിംഗ് ഡേയിൽ നടന്ന മത്സരത്തിൽ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 152 റൺസിന് ഓൾ ഔട്ടായി. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് അതിലും വലിയ തകർച്ചയാണ് നേരിടേണ്ടി വന്നത്.

വെറും 110 റൺസിന് ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിച്ചതോടെ ആദ്യ ദിനം തന്നെ 20 വിക്കറ്റുകൾ നിലംപൊത്തി. 1909-ന് ശേഷം ഒരു ആഷസ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇത്രയധികം വിക്കറ്റുകൾ വീഴുന്നത് ഇതാദ്യമായാണ്.

Content Highlights: Australia must be judged like India over Melbourne pitch, Pietersen

To advertise here,contact us