'20 ഇന്നിങ്സിൽ ഒരു ഫിഫ്റ്റി പോലുമില്ല, ഗില്ലിനെ എന്നോ മാറ്റണമായിരുന്നു'; സഞ്ജയ് മഞ്ജരേക്കർ

ഒരു വര്‍ഷമായി ടി20 ടീമിലില്ലാതിരുന്ന ഗില്ലിനെ ഏഷ്യാ കപ്പിലാണ് ഓപ്പണറും വൈസ് ക്യാപ്റ്റനുമായി ടീമിലെടുത്തത്

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിനുശേഷം ഏറ്റവും വലിയ ചര്‍ച്ചയായത് വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കാനുള്ള തീരുമാനമായിരുന്നു. മോശം ഫോമിലുണ്ടായിരുന്ന ഗില്ലിനെ പുറത്താക്കണമെന്ന് ക്രിക്കറ്റ് സർക്കിളുകളിൽ മുറവിളി ഉണ്ടായിരുന്നുവെങ്കിലും സെലക്ടർമാർ കഠിന തീരുമാനമെടുക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

ഒരു വര്‍ഷമായി ടി20 ടീമിലില്ലാതിരുന്ന ഗില്ലിനെ ഏഷ്യാ കപ്പിലാണ് ഓപ്പണറും വൈസ് ക്യാപ്റ്റനുമായി ടീമിലെടുത്തത്. പിന്നീട് ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ ടി20 പരമ്പരകളിലും ഗില്ലിന് ഓപ്പണറായി അവസരം ലഭിച്ചെങ്കിലും ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. അതുവരെ ഓപ്പണിങ്ങിൽ ഫോമിലുണ്ടായിരുന്ന സഞ്ജു സാംസണെ മധ്യനിരയിലേക്കും പിന്നീട് ഇലവനിന്റെ പുറത്തേക്കും തട്ടുകയും ചെയ്തു.

ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിലൂടെ സെലക്ടര്‍മാര്‍ തെറ്റ് തിരുത്തുകയാണ് ചെയ്തതെന്നും മ‍ഞ്ജരേക്കര്‍ പറഞ്ഞു. കഴിഞ്ഞ 20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറി പോലുമില്ല. സാധാരണഗതിയില്‍ ഈ കണക്കുകൾ ഒരു ബാറ്ററുടെ മോശം ഫോയാണ് വിലയിരുത്തുക. ടി20 ക്രിക്കറ്റില്‍ എല്ലായ്പ്പോഴും പ്രധാനം ബാറ്ററുടെ പ്രഹരശേഷി തന്നെയാണ്. അത് എല്ലായ്പ്പോഴും അങ്ങനെ തന്നെയായിരിക്കും. അര്‍ധസെഞ്ചുറിയോട് അടുക്കുമ്പോള്‍ ഒരു ബാറ്റര്‍ കരുതലോടെ കളിക്കുന്നത് ഒരു ടി20 മത്സരത്തില്‍ ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല, അത് ഒരുപക്ഷെ മത്സരം തോല്‍ക്കാന്‍ തന്നെ കാരണമായേക്കുമെന്നും മ‍ഞ്ജരേക്കര്‍ എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.

അതേ സമയം ടി 20 ടീമിൽ നിന്ന് പുറത്തായെങ്കിലും ഇന്ത്യയുടെ ഏകദിന-ടെസ്റ്റ് ടീമുകളുടെ നായകൻ ഇപ്പോഴും ഗില്ലാണ്.

Content Highlights: sanjay manjarekkar on shubhman gill, t20 cricket worldcup

To advertise here,contact us