മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുമായി ബന്ധപ്പെട്ട നീണ്ട കാലത്തെ അഭ്യൂഹത്തിന് വിരാമമിട്ട് മുൻ ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര.
2003-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന മത്സരത്തിലൂടെ അരങ്ങേറിയ മിശ്രയുടെ കരിയർ പെട്ടെന്ന് അവസാനിച്ചത് ധോണിയുടെ ഇടപെടൽ ആണെന്ന വിമർശനം മുമ്പ് പലരും ഉന്നയിച്ചിരുന്നു.
2025-ൽ പക്ഷേ വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ കരിയറിൽ 22 ടെസ്റ്റുകളും 36 ഏകദിനങ്ങളും 10 ടി20 മത്സരങ്ങളും മാത്രമാണ് മിശ്ര ഇന്ത്യയ്ക്കായി കളിച്ചത്. യുസ്‌വേന്ദ്ര ചഹലിന്റെ ഉയർച്ചയോടെയാണ് മിശ്രയുടെ കരിയർ പ്രതിസന്ധിയിലായത്.
എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് മിശ്ര. ധോണി ഇല്ലായിരുന്നെങ്കിൽ മിശ്രയുടെ കരിയർ മികച്ചതാകുമായിരുന്നുവെന്ന് പലരും വിശ്വസിക്കുന്നുണ്ടെങ്കിലും തനിക്ക് ആ അഭിപ്രായമില്ലെന്ന് മുൻ താരം പറഞ്ഞു.
ധോണി ഇല്ലായിരുന്നെങ്കിൽ താൻ ഇന്ത്യൻ ടീമിൽ തന്നെ ഉണ്ടാകുമായിരുന്നോ എന്നത് സംശയമാണെന്നായിരുന്നു മിശ്രയുടെ വാക്കുകൾ.
'ധോണി ഇല്ലായിരുന്നെങ്കിൽ എന്റെ കരിയർ മികച്ചതാകുമായിരുന്നു എന്ന് ആളുകൾ പറയുന്നു. പക്ഷേ ആർക്കറിയാം, അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ത്യൻ ടീമിൽ പോലും ഉണ്ടാകുമായിരുന്നില്ല. ഞാൻ അദ്ദേഹത്തിന്റെ കീഴിൽ മാത്രമാണ് ടീമിൽ വന്നത്. ഞാൻ ടീമിലേക്കുള്ള തിരിച്ചുവരവ് തുടർന്നിരുന്നു. ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തിന്റെ സമ്മതം ഇല്ലായിരുന്നുവെങ്കിൽ എനിക്ക് ഈ തിരിച്ചുവരവുകൾ സാധ്യമാകുമായിരുന്നോ? അതിനാൽ കാര്യങ്ങളെ പോസിറ്റീവായി കാണാനും വഴികളുണ്ട്.' മിശ്ര പറഞ്ഞു.
Content Highlights: Amit Mishra breaks silence on MS Dhoni ‘Villain’ narrative around his career