ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും അപ്രതീക്ഷിതമായിരുന്നു യുവഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയത്. നിരവധി ആരാധകരെ അത്ഭുതപ്പെടുത്തിയ തീരുമാനമായിരുന്നു ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് എടുത്തത്. എന്നാല്‍ ഈ തീരുമാനം ആരാധകര്‍ക്ക് മാത്രമല്ല, ഗില്ലിന് തന്നെ സര്‍പ്രൈസായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
ടീം പ്രഖ്യാപനത്തിന് തൊട്ട് മുന്‍പ് മാത്രമാണ് ടീമില്‍ ഗില്ലിനെ പരിഗണിക്കുന്നില്ലെന്ന കാര്യം ടീം മാനേജ്‌മെന്റ് താരത്തെ അറിയിച്ചതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. ഡിസംബർ 20 ശനിയാഴ്ച ഉച്ചയോടെയാണ് ടീം മാനേജ്‌മെന്റ് ഗില്ലിനെ വിവരം അറിയിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തു.
ഗില്ലിനെ ഒഴിവാക്കാനുള്ള തീരുമാനം ഒറ്റ രാത്രികൊണ്ട് എടുത്തതല്ലെന്നും ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടി20ക്ക് മുമ്പ് തന്നെ ഗില്ലിനെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഗംഭീറോ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവോ സെലക്ടര്‍മാരോ ഗില്ലിനെ അറിയിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലഖ്നൗവിൽ നടക്കേണ്ടിയിരുന്ന പരമ്പരയിലെ നാലാം മത്സരം പുകമഞ്ഞ് മൂലം ഉപേക്ഷിച്ചിരുന്നു.
പരമ്പരയിൽ ഓപ്പണറായി ഇറങ്ങിയിരുന്ന ഗിൽ മോശം ഫോമിലാണ് ബാറ്റുവീശിയിരുന്നത്. അഹമ്മദാബാദിൽ നടന്ന അഞ്ചാം ടി20 മത്സരം കളിക്കാൻ വൈസ് ക്യാപ്റ്റൻ കൂടിയായിരുന്ന ഗിൽ തയ്യാറായിരുന്നു. എന്നാല്‍ മോശം ഫോമിലുള്ള ഗില്ലിന് അവസരം നല്‍കേണ്ടെന്ന നിലപാടിലായിരുന്നു മാനേജ്‌മെന്റ്. മത്സരത്തിൽ കാല്‍വിരലിനേറ്റ ചെറിയ പരിക്കിന്റെ പേരില്‍ താരത്തെ ഒഴിവാക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ചെറിയ ചതവ് മാത്രമാണ് ഗില്ലിനുണ്ടായിരുന്നത്. ഡിസംബർ 16 ന് ലഖ്‌നൗവിൽ നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഗില്ലിന് പരിക്കേറ്റതെന്നാണ് ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചത്. തുടര്‍ന്ന് ഗില്ലിന് പകരം സഞ്ജു സാംസണ്‍ ടീമിലെത്തുകയായിരുന്നു.
Content Highlights: Shubman Gill informed of snub only minutes before selection meeting concluded