സമീറിന് സെഞ്ച്വറി, അഹമ്മദ് ഹുസെയ്‌ന് ഫിഫ്റ്റി; ഫൈനലില്‍ ഇന്ത്യയ്ക്ക് മുന്നില്‍ റണ്‍മല ഉയര്‍ത്തി പാകിസ്താന്‍

സെഞ്ച്വറി നേടിയ ഓപ്പണര്‍ സമീര്‍ മിന്‍ഹാസിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് പാക് പടയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 348 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താന്‍ 347 റണ്‍സ് നേടിയത്. സെഞ്ച്വറി നേടിയ ഓപ്പണര്‍ സമീര്‍ മിന്‍ഹാസിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് പാക് പടയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. സമീര്‍ മിന്‍ഹാസ് 113 പന്തില്‍ 172 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രന്‍ മൂന്ന് വിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍ സമീര്‍ മിന്‍ഹാസും ഹംസ സഹൂറും സമ്മാനിച്ചത്. നാലാം ഓവറില്‍ 18 റണ്‍സെടുത്ത് സഹൂര്‍ പുറത്തായി. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച മിന്‍ഹാസും ഉസ്മാന്‍ ഖാനും സ്‌കോറുയര്‍ത്തി. 71 പന്തുകളില്‍നിന്ന് സമീര്‍ സെഞ്ചറിയിലെത്തിയത്. ഒന്‍പത് സിക്‌സുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. അണ്ടര്‍ 19 ഫോര്‍മാറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണിത്. പാകിസ്താന് വേണ്ടി അഹമ്മദ് ഹുസെയ്ന്‍ (72 പന്തില്‍ 56) അര്‍ധ സെഞ്ചറി നേടി.

ഉസ്മാന്‍ ഖാന്‍ (45 പന്തില്‍ 35), ഫര്‍ഹാന്‍ യൂസഫ് (18 പന്തില്‍ 19), ഹംസ സഹൂര്‍ (14 പന്തില്‍ 18) എന്നിവരാണു പാകിസ്താന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യന്‍ ബോളര്‍മാരില്‍ ദീപേഷിന് പുറമെ ഹേനില്‍ പട്ടേല്‍, ഖിലന്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി. കനിഷ്‌ക് ചൗഹാന് ഒരു വിക്കറ്റുണ്ട്.

Content Highlights: Under 19 asia cup india vs pakistan final; sameer minhas century; big runchase for India

To advertise here,contact us