ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏവരെയും ഞെട്ടിച്ചത് വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കിയ നീക്കമായിരുന്നു.
തുടര്‍ച്ചയായി 15 മത്സരങ്ങളില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ കഴിയാതിരുന്നതാണ് ഗില്ലിനെ പുറത്താക്കാൻ കാരണമായത്. കഴിഞ്ഞ 15 ടി20 മത്സരങ്ങളില്‍ 137 സ്ട്രൈക്ക് റേറ്റില്‍ 291 റണ്‍സ് മാത്രമാണ് ഗില്ലിന് നേടാനായത്.
എന്നാല്‍ സമീപകാലത്ത് ഗില്ലിനെക്കാള്‍ മോശം ഫോമിലായിരുന്നിട്ടും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെ സെലക്ടര്‍മാര്‍ നിലനിര്‍ത്തുകയും ചെയ്തു. അവസാനം കളിച്ച 19 മത്സരങ്ങളില്‍ നിന്ന് 123.2 സ്ട്രൈക്ക് റേറ്റില്‍ 218 റണ്‍സ് മാത്രമാണ് സൂര്യകുമാര്‍ നേടിയത്.
ക്യാപ്റ്റൻ ആയതുകൊണ്ടും കരിയറിന്റെ അവസാന കാലമായതുകൊണ്ടുമാണ് സൂര്യയ്ക്ക് പരിരക്ഷ ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. മോശം ഫോമിലാണെങ്കില്‍ ക്യാപ്റ്റനെന്ന നിലയില്‍ ടീം പുറത്തെടുക്കുന്ന സ്ഥിരതയാര്‍ന്ന പ്രകടനങ്ങളും സെലക്ടര്‍മാര്‍ കണക്കിലെടുത്തു, ലോകകപ്പിന് തൊട്ടു മുമ്പ് ക്യാപ്റ്റനെ മാറ്റുന്നത് ടീമിലെ അന്തരീക്ഷം മാറ്റിമറിക്കാനിടയുണ്ടെന്നും സെലക്ടര്‍മാര്‍ പരിഗണിച്ചു.
അതേ സമയം ഇതെല്ലാം നിലനിൽക്കുമ്പോൾ തന്നെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഫോം വീണ്ടെടുക്കേണ്ടത് സൂര്യകുമാറിന് അനിവാര്യമാകും. അല്ലെങ്കിൽ മറ്റൊരു കഠിന തീരുമാനത്തിലേക്ക് കൂടി ടീം മാനേജ്‌മെന്റിന് കടക്കേണ്ടിയും വരും.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റൻ), അക്സര്‍ പട്ടേല്‍(വൈസ് ക്യാപ്റ്റൻ), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, റിങ്കു സിംഗ്, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഇഷാന്‍ കിഷന്‍.
Content Highlights:Despite dropping Gill, Surya, who was out of form, was retained; here's why!