

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഏകദിന പോരാട്ടത്തിൽ ഇന്ത്യൻ കൗമാരപ്പട ഫൈനലിൽ. സെമിഫൈനലിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. മഴയെ തുടര്‍ന്ന് പോരാട്ടം 20 ഓവര്‍ ആക്കി ചുരുക്കിയിരുന്നു. 139 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ 18 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയമുറപ്പിച്ചു.
ഫൈനലിൽ പാകിസ്താനെയാണ് ഇന്ത്യ നേരിടുക. രണ്ടാം സെമിഫൈനലിൽ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് വീഴ്ത്തിയാണ് പാകിസ്താൻ ഫൈനലുറപ്പിച്ചത്.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് 25 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരായ വൈഭവിനെയും ക്യാപ്റ്റൻ ആയുഷ് മാത്രെയെയും നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മലയാളി താരം ആരോണ്‍ ജോര്‍ജ്, വിഹാന്‍ മല്‍ഹോത്ര എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യ അനായാസം വിജയവും ഫൈനൽ ബെർത്തും ഉറപ്പിച്ചത്. ആരോണ്‍ ജോര്‍ജ് ഫോറടിച്ചാണ് ഇന്ത്യയുടെ വിജയറൺസ് കുറിച്ചത്.
ആരോണ്‍ ജോര്‍ജ് 4 ഫോറും ഒരു സിക്‌സും സഹിതം 49 പന്തില്‍ 58 റണ്‍സും വിഹാന്‍ 45 പന്തില്‍ 4 ഫോറും 2 സിക്‌സും തൂക്കി 61 റണ്‍സും വാരി. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ആയുഷ് മാത്രെ (7), വൈഭവ് സൂര്യവംശി (9) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാര്‍.
ദുബായില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ ശ്രീലങ്കയെ ബൗളിംഗിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് കണ്ടെത്തിയിരുന്നു. 38 പന്തില്‍ 42 റണ്‍സ് നേടിയ ചാമിക ഹീനട്ടിഗാലയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ വിമത് ദിന്‍സറ (32), സെത്മിക സെനെവിരാട്‌നെ (30), വിരാന്‍ ചമുദിത (19) എന്നിവര്‍ മാത്രമാണ് പിന്നീട് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യയ്ക്ക് വേണ്ടി ഹെനില്‍ പട്ടേല്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: U19 Asia Cup 2025: Vihaan Malhotra, Aaron George power India into Final, to Face Pakistan in title clash