അഹമ്മദാബാദിലും ദക്ഷിണാഫ്രിക്കയെ വീഴ്ത്തി; ടി20 പരമ്പര തൂക്കി ഇന്ത്യ

ഇന്ത്യയ്ക്ക് വേണ്ടി വരുണ്‍ ചക്രവർത്തി നാലും ജസ്പ്രീത് ബുംറ രണ്ടും വീതം വിക്കറ്റുകള്‍ സ്വന്തമാക്കി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ വിജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യ പരമ്പര തൂക്കിയത്. അഹമ്മദാബാദില്‍ നടന്ന നിര്‍ണായക പോരാട്ടത്തില്‍ 30 റണ്‍സിനാണ് സൂര്യകുമാര്‍ യാദവും സംഘവും ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി.

ഇന്ത്യ ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യയ്ക്ക് വേണ്ടി വരുണ്‍ ചക്രവർത്തി നാലും ജസ്പ്രീത് ബുംറ രണ്ടും വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ബാറ്റുകൊണ്ട് തിളങ്ങിയ സ്റ്റാർ ഓള്‍റൗണ്ടർ ഹാർദിക് പാണ്ഡ്യ നിർണായക വിക്കറ്റുകള്‍ വീഴ്ത്തി ബോളിങ്ങിലും മികവുറ്റ പ്രകടനം പുറത്തെടുത്തു.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും അത് മുതലെടുക്കാനായില്ല. 35 പന്തില്‍ 65 റണ്‍സെടുത്ത ഡി കോക്ക് മടങ്ങിയതിന് ശേഷം ദക്ഷിണാഫ്രിക്ക തകര്‍ന്നു തുടങ്ങി. പിന്നീടെത്തിയ ബാറ്റര്‍മാരില്‍ ഡെവാള്‍ഡ് ബ്രെവിസിന് മാത്രമാണ് 30 കടക്കാനായത്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ബ്രെവിസ് 17 പന്തില്‍ 31 റണ്‍സെടുത്തു. നാലു വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തി, രണ്ട് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറ, ഒരോ വിക്കറ്റ് വീതം വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു.

അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് നേടി. പവര്‍പ്ലേയില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയും തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും അര്‍ധ സെഞ്ച്വറി നേടി. 42 പന്തിൽ ഒരു സിക്സും 10 ഫോറുമടക്കം 73 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഹാര്‍ദിക് 16 പന്തില്‍ 54 റണ്‍സടിച്ചാണ് അതിവേഗം അര്‍ധ സെഞ്ച്വറി കണ്ടെത്തിയത്. അഞ്ച് വീതം സിക്‌സും ഫോറും സഹിതം 25 പന്തില്‍ 63 റണ്‍സെടുത്താണ് ഹാര്‍ദിക് മടങ്ങിയത്.

ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ 5.4 ഓവറിൽ 63 റൺസാണ് അടിച്ചുകൂട്ടിയത്. 21 പന്തിൽ 34 റൺസെടുത്ത അഭിഷേകിനെ കോർബിൻ ബോഷ് പുറത്താക്കി. പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച സഞ്ജു 22 പന്തിൽ രണ്ടു സിക്സും നാലു ഫോറുമടക്കം 37 റൺസെടുത്തു. ജോർജ് ലിൻഡെയുടെ പന്തിൽ ബൗൾഡായാണ് താരം പുറത്തായത്. ‌‌

അതേസമയം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വീണ്ടും നിരാശപ്പെടുത്തി. ഏഴ് പന്തിൽ അഞ്ചു റൺസെടുത്താണ് സൂര്യ മടങ്ങിയത്. പിന്നാലെയാണ് തിലകിന്‍റെയും ഹാർദിക്കിന്‍റെയും വെടിക്കെട്ട് അരങ്ങേറിയത്. നാലാം വിക്കറ്റിൽ 105 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തു. മൂന്ന് പന്തിൽ 10 റൺസുമായി ശിവം ദുബെയും റണ്ണൊന്നും എടുക്കാതെ ജിതേഷ് ശർമയും പുറത്താകാതെ നിന്നു.

Content Highlights: IND vs SA 5th T20: India hammer South Africa by 30 runs after Varun, Bumrah heroics

To advertise here,contact us