'ലേലത്തിലെടുക്കില്ലേ എന്ന് ഭയപ്പെട്ടിരുന്നു, CSK വിളിച്ചപ്പോൾ കണ്ണീരടക്കാനായില്ല'; കാർത്തിക് ശർമ

റെക്കോർഡ് തുകയ്ക്ക് ചെന്നൈയിലെത്തിയതിന് പിന്നാലെ പ്രതികരണവുമായി കാർത്തിക് ശർമ

ഐപിഎല്‍ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി യുവതാരം കാർത്തിക് ശർമ. ലേലത്തിൽ താൻ തിരഞ്ഞെടുക്കപ്പെടാതെ പോകുമോ എന്ന് ഭയപ്പെട്ടിരുന്നതായും എന്നാൽ ചെന്നൈ സ്വന്തമാക്കിയപ്പോൾ കണ്ണീരടക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

14.20 കോടി രൂപ മുടക്കിയാണ് ചെന്നൈ കാർത്തിക്കിനെ ടീമിലെത്തിച്ചത്.. യുപി ഓള്‍റൗണ്ടര്‍ പ്രശാന്ത് വീറിനെ റെക്കോഡ് തുക കൊടുത്ത് വാങ്ങിയതിന് തൊട്ടുപിന്നാലെയാണ് ചെന്നൈ കാര്‍ത്തിക് ശര്‍മയ്ക്കും 14.20 കോടി തന്നെ മുടക്കിയത്.

പത്തൊമ്പത് വയസ്സ് മാത്രമുള്ള കാർത്തിക്കിനെ കൊൽക്കത്തയുടെ വെല്ലുവിളി മറികടന്നാണ് ചെന്നൈ ടീമിലെത്തിച്ചത്. രാജസ്ഥാന്റെ വിക്കറ്റ് കീപ്പർ, മധ്യനിര ബാറ്ററായ കാര്‍ത്തിക്ക് ബിഗ് ഹിറ്റ‍ര്‍ കൂടിയാണ്.

ട്വന്റി 20 യിൽ 11 ഇന്നിങ്സുകളില്‍ നിന്ന് 334 റണ്‍സ് നേടിയിട്ടുണ്ട്. 160ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ കളിക്കുന്ന താരം 28 സിക്സറുകൾ നേടിയിട്ടുണ്ട്. ഈ സീസണിൽ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് രാജസ്ഥാനുവേണ്ടി 133 റണ്‍സും 11 സിക്സറുകളും നേടി.

2025-26 സീസണിലെ രഞ്ജി ട്രോഫിയില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടിയതും കാര്‍ത്തിക്കാണ്, അഞ്ച് മത്സരങ്ങളില്‍ നിന്ന് 55 ശരാശരിയില്‍ 331 റണ്‍സും സ്വന്തമാക്കി.

Content Highlights:karthik sharma after ipl selection , chennai super kings

To advertise here,contact us