രണ്ടും കൽപ്പിച്ച് തന്നെ!; മുഷ്‌താഖ്‌ അലി ട്രോഫിയിൽ വീണ്ടും ഷമിയുടെ മിന്നും പ്രകടനം

സയ്യിദ് മുഷ്താഖ് അലി ടി20യില്‍ വീണ്ടും മിന്നും പ്രകടനവുമായി മുഹമ്മദ് ഷമി

സയ്യിദ് മുഷ്താഖ് അലി ടി20യില്‍ വീണ്ടും മിന്നും പ്രകടനവുമായി മുഹമ്മദ് ഷമി. പുതുച്ചേരിക്കെതിരായ മത്സരത്തില്‍ നാല് ഓവറുകള്‍ എറിഞ്ഞ താരം34 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ നേടി.

കഴിഞ്ഞ സർവീസസിനെതിരായ മത്സരത്തിൽ താരം 3.2 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തിരുന്നു. നിലവില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തുണ്ട് ഷമി. ആറ് മത്സരങ്ങളില്‍ 12 വിക്കറ്റാണ് വീഴ്ത്തിയത്.

മത്സരത്തില്‍ ഷമി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ബംഗാള്‍ പരാജയപ്പെട്ടു. 82 റണ്‍സിനാണ് പുതുച്ചേരി, ബംഗാളിനെ അട്ടിമറിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പുതുച്ചേരി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. 74 റണ്‍സ് നേടിയ അമന്‍ ഖാനാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ബംഗാള്‍, കേവലം 13.5 ഓവറില്‍ 96ന് എല്ലാവരും പുറത്തായി.

ഷമിയുടെ ഈ പ്രകടനത്തോടെ താരത്തെ ടീമിലെടുക്കാത്തത് വീണ്ടും ചർച്ചാ വിഷയമായിട്ടുണ്ട്. ഫിറ്റ്നസ് ഇല്ലത്തതുകൊണ്ടാണ് ഷമിയെ പരിഗണിക്കാത്തത് എന്നായിരുന്നു ചീഫ് സെലക്ടർ അജിത് അഗാര്‍ക്കർ പറഞ്ഞത്.

എന്നാൽ രഞ്ജി ട്രോഫി മത്സരം കളിക്കുന്ന തനിക്ക് ഫിറ്റ്നെസ് പ്രശ്നങ്ങളൊന്നുമില്ലെന്നും സെലക്ടര്‍മാര്‍ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ഷമി തുറന്നടിച്ചതോടെ ഇരുവരും തമ്മിലുള്ള വാക് പോര് കനത്തു. നിലവിൽ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലും താരം ടീമിലില്ല.

Content highlights: shami brilliant perfomance again in syed mushaq ali trophy

To advertise here,contact us