'യാൻസന്റെ വിക്കറ്റാണ് നിർണായകമായത്, നല്ല പന്തുകൾ പോലും അയാൾ അതിർത്തി കടത്തി': കുൽദീപ് യാദവ്

'ഭാ​ഗ്യംകൊണ്ടുകൂടിയാണ് യാൻസന്റെ വിക്കറ്റ് വീഴ്ത്താൻ സാധിച്ചത്'

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിലെ നിർണായക പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. മാർകോ യാൻസന്റെ വിക്കറ്റാണ് മത്സരഫലത്തിൽ നിർണായകമായതെന്ന് കുൽദീപ് പ്രതികരിച്ചു. നന്നായി പന്തെറിയുമ്പോഴും യാൻസൻ സിക്സറുകൾ നേടിയിരുന്നതായി കുൽദീപ് ചൂണ്ടിക്കാട്ടി.

ബ്രീത്സ്കെയും യാൻസനും നന്നായി കളിച്ചുകൊണ്ടിരുന്നപ്പോൾ, അവരിലൊരാളുടെ വിക്കറ്റ് നേടിയാൽ ഇന്ത്യയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാൻ കഴിയുമായിരുന്നു. ആ വിക്കറ്റ് സ്വന്തമാക്കുകയായിരുന്നു ടീമിന്റെ ലക്ഷ്യം. നല്ല പന്തുകൾ പോലും യാൻസൻ അനായാസം ബൗണ്ടറി കടത്തി. ഭാ​ഗ്യംകൊണ്ടുകൂടിയാണ് യാൻസന്റെ വിക്കറ്റ് വീഴ്ത്താൻ സാധിച്ചത്. മത്സരഫലത്തിൽ നിർണായകമായും യാൻസന്റെ വിക്കറ്റാണ്', കുൽദീപ് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ 17 റൺസിനാണ് വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസെടുത്തു. വിരാട് കോഹ്‍ലിയുടെ സെഞ്ച്വറിയുടെയും രോഹിത് ശർമയുടെയും ക്യാപ്റ്റൻ കെ എൽ രാഹുലിന്റെയും അർധ സെഞ്ച്വറിയുടെയും മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. 120 പന്തിൽ 11 ഫോറും ഏഴ് സിക്സറും സഹിതം 135 റൺസെടുത്ത കോഹ്‍ലിയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.

ദക്ഷിണാഫ്രിക്കയുടെ മറുപടി 49.2 ഓവറിൽ 332 റൺസിൽ അവസാനിച്ചു. വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ദക്ഷിണാഫ്രിക്ക മൂന്നിന് 11 എന്നും പിന്നീട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെന്നും തകർന്നതിന് ശേഷമാണ് 332 എന്ന സ്കോറിലേക്കെത്തിയത്. ഇന്ത്യൻ ബൗളിങ് നിരയിൽ കുൽദീപ് യാ​ദവ് നാല് വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കൻ മുൻനിരയുടെ സംഭാവനകൂടിയുണ്ടായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു.

Content Highlights: Jansen's wicket was the turning point of the game says Kuldeep Yadav

To advertise here,contact us