പാകിസ്താൻ, സിംബാബ്‍വെ, ശ്രീലങ്ക ടീമുകൾ പങ്കെടുത്ത ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയിൽ ശ്രീലങ്ക പാകിസ്താൻ കലാശപ്പോരാട്ടം. പാകിസ്താനെ ആറ് റൺസിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനൽ ഉറപ്പിച്ചത്. നേരത്തെ പരമ്പരയുടെ ആദ്യ ഘട്ടം പിന്നിടുമ്പോൾ ടൂർണമെന്റിൽ നിന്ന് പുറത്താകുന്നതിന്റെ വക്കിലായിരുന്നു ലങ്കൻ നിര. എന്നാൽ അവിടുന്ന് അവിശ്വസനീയ തിരിച്ചുവരവാണ് ലങ്കൻ നിര നടത്തിയത്.
ടോസ് നേടിയ പാകിസ്താൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. 76 റൺസെടുത്ത കാമിൽ മിശ്രയാണ് ലങ്കൻ നിരയിലെ ടോപ് സ്കോറർ. 40 പന്തിൽ ആറ് ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു മിശ്രയുടെ ഇന്നിങ്സ്. 23 പന്തിൽ 40 റൺസെടുത്ത കുശൽ മെൻഡിസും നിർണായക സംഭാവന നൽകി.
മറുപടി ബാറ്റിങ്ങിൽ പാകിസ്താന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാനെ സാധിച്ചുള്ളൂ. 44 പന്തിൽ പുറത്താകാതെ 63 റൺസെടുത്ത സൽമാൻ അലി ആഗയാണ് പാകിസ്താൻ നിരയിൽ തിളങ്ങിയത്. തുടക്കത്തിൽ നാലിന് 43 എന്ന് തകർന്നതാണ് പാകിസ്താന് വിജയലക്ഷ്യത്തിലേക്കെത്താൻ കഴിയാതിരുന്നതിന് കാരണമായത്. ശ്രീലങ്കൻ ബൗളിങ് നിരയിൽ ദുഷ്മന്ത ചമീര നാല് വിക്കറ്റുകൾ സ്വന്തമാക്കി.
Content Highlights: Sri Lanka beat Pakistan and won the tri -series