'ഗൗതം ഗംഭീറിനെ പുറത്താക്കില്ല'; കാരണം വ്യക്തമാക്കി ബിസിസിഐ

സ്വന്തം മണ്ണിൽ ഇന്ത്യ നാണംകെട്ട തോൽവി വഴങ്ങിയതിന് പിന്നാലെ കോച്ച് ഗൗതം ഗംഭീറിനെ പുറത്താക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നിരുന്നു

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് പരാജയം വഴങ്ങിയതിന് പിന്നാലെയും ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ബിസിസിഐ. സ്വന്തം മണ്ണിൽ ഇന്ത്യ നാണംകെട്ട തോൽവി വഴങ്ങിയതിന് പിന്നാലെ കോച്ച് ഗൗതം ഗംഭീറിനെ പുറത്താക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നിരുന്നു. ഗൗതം ഗംഭീറിനെ ബിസിസിഐ പുറത്താക്കുമെന്നും പകരം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനുമായ വിവിഎസ് ലക്ഷ്മണെ കോച്ചായി നിയമിക്കുമെന്നും അഭ്യൂഹങ്ങളും ഉയർന്നിരുന്നു.

ഈ സാഹചര്യത്തിലാണ് അഭ്യൂഹങ്ങൾ നിഷേധിച്ചും ഗംഭീറിന് പൂർണ പിന്തുണ നൽകിയും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയത്. ഇന്ത്യൻ ടീം പരിവർത്തന ഘട്ടത്തിലാണെന്നും കോച്ച് ഗംഭീറില്‍ വിശ്വാസം അര്‍പ്പിക്കുന്നത് ബിസിസിഐ തുടരുകയാണെന്നും ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

"ഒരു തീരുമാനവും എടുക്കുന്നതിൽ ബിസിസിഐ തിടുക്കം കാണിക്കുന്നില്ല. ഇന്ത്യൻ ടീം നിലവിൽ ഒരു പരിവർത്തന ഘട്ടത്തിലാണ്. ലോകകപ്പ് അടുത്തുവരികയാണ്. അതുകൊണ്ടുതന്നെ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ ഒരു തീരുമാനവും എടുക്കില്ല. മാത്രവുമല്ല 2027 ലോകകപ്പ് വരെയാണ് അദ്ദേഹത്തിന്റെ കരാർ. പരമ്പരയിലെ പരാജയത്തിൽ സെലക്ടർമാരുമായും ടീം മാനേജ്‌മെന്റുമായും ബിസിസിഐ ചർച്ച നടത്തും, പക്ഷേ യാതൊരു തരത്തിലുള്ള നടപടിയും ഉണ്ടാകില്ല," ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Content Highlights: BCCI to not take action against Gautam Gambhir despite India getting whitewashed by SA

To advertise here,contact us