ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നാം ടെസ്റ്റിൽ ഇന്ത്യ അപ്രതീക്ഷിത തോൽവി വഴങ്ങിയതിന് പിന്നാലെ ഈഡൻ ഗാർഡനിലെ സ്പിന്‍ പിച്ചിനെച്ചൊല്ലി വിവാദങ്ങളും ഉയരുകയാണ്. മത്സരം രണ്ടര ദിനം കൊണ്ട് തീർന്നതും ഇരുടീമുകളുടെയും വിക്കറ്റുകൾ സ്പിൻ ബൗളിങ്ങിൽ തുരുതുരെ വീണതും ചർച്ചയായിരുന്നു. ഇപ്പോഴിതാ വിവാദത്തിൽ പ്രതികരിക്കുകയാണ് പിച്ച് ക്യൂറേറ്റർ സുജൻ മുഖര്‍ജി.
ഇന്ത്യൻ ടീം മാനേജ്‌മെന്റും പരിശീലകൻ ഗൗതം ഗംഭീറും നിർദേശിച്ച പിച്ചാണ് ഞാൻ തയ്യാറാക്കിയതെന്നും പിച്ചിന് യാതൊരു പ്രശ്‍നവുമില്ലെന്നും സുജൻ മുഖര്‍ജി ടൈംസ് ഓഫ് ഇന്ത്യ യോട് പറഞ്ഞു. 'എല്ലാവരും ഈ പിച്ചിനെ ചോദ്യം ചെയ്യുന്നു, ഒരു ടെസ്റ്റിനായി ഒരു പിച്ച് എങ്ങനെ തയ്യാറാക്കണമെന്ന് എനിക്കറിയാം. അതാണ് ഞാൻ ചെയ്തത്. മറ്റുള്ളവർ എന്താണ് പറയുന്നതെന്ന് ഞാൻ ചിന്തിക്കാറില്ല. എല്ലാവർക്കും എല്ലാം അറിയണമെന്നില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ പിച്ച് തയ്യാറാക്കിയതിനെ വിമർശിച്ച് നിരവധി മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ പ്രശ്നം പിച്ചിന്റേതല്ലെന്നും ബാറ്റർമാരുടെ കഴിവുകേട് കൊണ്ടായിരുന്നു ഇന്ത്യ തോറ്റതെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. ഗംഭീറിനോട് യോജിച്ച പ്രതികരണമാണ് ഇപ്പോൾ പിച്ച് ക്യൂറേറ്ററും നടത്തിയിരിക്കുന്നത്.
Content Highlights: Eden Gardens curator Sujan Mukherjee hits back at critics