ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബാവുമയെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ബോഡി ഷെയ്മിങ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ദക്ഷിണാഫ്രിക്കന്‍ പരിശീലകൻ ശുക്രി കോൺറാഡ്.
കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യയെ 30 റൺസിന് തോൽപിച്ച ശേഷമായിരുന്നു ദക്ഷിണാഫ്രിക്കൻ പരിശീലകൻ പ്രതികരിച്ചത്. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റന്റേത് 'ബാവുമയുടേത് വലിയ ഹൃദയമാണെന്നാണ് പരിശീലകൻ മത്സര ശേഷം പറഞ്ഞത്.
അതേസമയം ടെംബ ബാവുമ വിജയത്തിന് ശേഷവും ഇത്തരത്തിലുള്ള പരാമർശങ്ങളിൽനിന്നു വിട്ടുനിന്നു. മത്സരത്തെ കുറിച്ച് മാത്രം സംസാരിച്ച താരം ഗ്രൗണ്ടിൽ ബാറ്റിങ് ദുഷ്കരമാകുമെന്ന് അറിയാമായിരുന്നുവെന്നും അതിനനുസരിച്ചാണ് കളിച്ചതെന്നും വ്യക്തമാക്കി. മത്സര ശേഷം ബുംറ ബാവുമയെ ചേർത്തുപിടിച്ച് അഭിനന്ദിച്ച് പശ്ചാത്താപവും നടത്തിയിരുന്നു.
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒന്നാം ടെസ്റ്റിനിന്റെ ആദ്യ ഇന്നിങ്‌സിലായിരുന്നു വിവാദ സംഭവം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നാലാമനായാണ് ക്യാപ്റ്റന്‍ ബാവുമ ഇറങ്ങിയത്. ഓപ്പണര്‍മാരായ റിയാന്‍ റിക്ലത്തണിനെയും (23) ഐഡന്‍ മാര്‍ക്രത്തെയും (31) ബുംറ പുറത്താക്കിയതിന് പിന്നാലെയാണ് ബാവുമ ക്രീസിലെത്തുന്നത്.
ബാറ്റിങ്ങിന്റെ തുടക്കത്തില്‍ ബുദ്ധിമുട്ടിയ ബാവുമ ബുംറയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
എല്‍ബിഡബ്ല്യുവിന് വേണ്ടി ഇന്ത്യന്‍ താരങ്ങള്‍ അപേക്ഷിച്ചെങ്കിലും അംപയര്‍ നിരസിക്കുകയായിരുന്നു. പിന്നാലെ ഡിആര്‍എസിന് നല്‍കണോയെന്ന് ബുംറയും റിഷഭ് പന്തും രാഹുലും അടക്കമുള്ള താരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ബുംറ ബാവുമയുടെ ഉയരത്തെ പരിഹസിച്ച് സംസാരിച്ചത്.
റിവ്യൂ എടുക്കണമെന്ന് ബുംറ പറഞ്ഞപ്പോള്‍ ഉയരം കൂടുതലായിരുന്നുവെന്നാണ് റിഷഭ് പറഞ്ഞത്. ബാവുമ 'കുള്ളനാ'യതുകൊണ്ട് ഉയരം കൂടിയത് പ്രശ്‌നമാകില്ലെന്നാണ് ബുംറ മറുപടിയായി പറയുന്നത്. ഇതുകേട്ട് രവീന്ദ്ര ജഡേജ അടക്കമുള്ള താരങ്ങള്‍ ചിരിക്കുകയും ചെയ്യുന്നുണ്ട്. കുള്ളനാണെങ്കിലും പന്ത് ഉയരം കൂടുതലായിരുന്നുവെന്ന് പന്ത് തിരിച്ചുപറയുന്നുമുണ്ട്. പിന്നാലെ ബുംറ റിവ്യൂവിന് നല്‍കാതെ ബോളിങ് എന്‍ഡിലേക്ക് തിരിച്ചുനടക്കുകയും ചെയ്തു.
Content Highlights: shukri conrad on bumrah temba bavuma controversy