ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ തുടക്കമാവും. രാവിലെ 9.30 മുതലാണ് മത്സരം ആരംഭിക്കുക.
വെസ്റ്റിൻഡീസിനെതിരായ പരമ്പര വിജയത്തിന്റെ ആത്‌മവിശ്വാസത്തിലാണ് ശുഭ്മൻ ഗില്ലും സംഘവും എത്തുന്നത്. എന്നാൽ വിൻഡീസിനെതിരെ എന്ന പോലെ അത്ര എളുപ്പമാവില്ല നിലവിലെ ടെസ്റ്റ് ലോകചാമ്പ്യന്മാർക്കെതിരായ പോരാട്ടം.
പരിക്കുമാറിയെത്തുന്ന വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെ തിരിച്ചുവരവാണ് ഇന്ത്യൻ ടീമിലെ പ്രധാന മാറ്റം. ഉപനായകസ്ഥാത്തേക്കും തിരിച്ചെത്തിയ പന്ത് ഇറങ്ങുമ്പോൾ സ്ഥാനം നഷ്ടമാവേണ്ടത് വിൻഡീസിനെതിരെ പകരം കളിച്ച ധ്രുവ് ജുറെലിനാണ്.
എന്നാൽ ദക്ഷിണാഫ്രിക്ക എക്കെതിരെ ഇന്ത്യ എക്ക് വേണ്ടി രണ്ടിന്നിങ്സിലും അപരാജിത സെഞ്ച്വറി നേടി തന്നെ ഒഴിവാക്കൽ പ്രയാസകരമാവുമെന്ന് ടീം മാനേജ്മെന്റിന് സൂചന നൽകിയിരുന്നു. അങ്ങനെ എങ്കിൽ സായ് സുദർശനെ മറ്റോ മാറ്റി നിർത്തും.
ഇന്ത്യ കളിപ്പിക്കാനിടയുള്ള മൂന്നു സ്പിന്നർമാരും രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ ഓൾറൗണ്ടർമാരാണെന്നിരിക്കെ അടുത്ത സാധ്യതയായ നിതീഷ് കുമാർ റെഡ്ഡിയെ മാറ്റിനിർത്താനാണ് ഗംഭീറിന്റെ തീരുമാനം. താരത്തെ ഇന്ന് രാജ്കോട്ടിൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്ക എക്കെതിരായ ഏകദിന പരമ്പര കളിക്കാനായി ടെസ്റ്റ് ടീമിൽനിന്ന് മാറ്റിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയും മൂന്ന് സ്പിന്നർമാരുമായി ഇറങ്ങാനാണ് സാധ്യത. തൊട്ടുമുമ്പ് പാകിസ്താനെതിരെ 1-1ന് സമനിലയിലായ പരമ്പരയിൽ കേശവ് മഹാരാജ്, സൈമൺ ഹാർമർ, സെനുരാൻ മുത്തുസ്വാമി എന്നിവർ ചേർന്ന് രണ്ടു ടെസ്റ്റിൽ 33 വിക്കറ്റ് വീഴ്ത്തിയിരുന്നു.
Content Highlights: won't be as easy as the Windies; India-South Africa first Test starts tomorrow