വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ചരിത്ര വിജയവുമായി ഇന്ത്യ ഫൈനലിൽ. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്ന് വിജയിച്ച് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.
ഇന്ന് നടന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ ചരിത്രം കുറിച്ചത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകൾ 49.5 ഓവറിൽ 338 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ വനിതകൾ 48.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ജമീമ റോഡ്രിഗ്സിന്റെയും 89 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും വീരോചിത പോരാട്ടമാണ് ഇന്ത്യൻ വിജയത്തിന് കാരണായത്.
ഫീബി ലിച്ച്‌ഫീൽഡിന്റെ സെഞ്ച്വറിയുടെയും എല്ലിസ് പെറിയുടെയും ആഷ്ലി ഗാർഡനറുടെയും അർദ്ധ സെഞ്ച്വറിയുടെയും മികവിലാണ് ഓസ്ട്രേലിയ മികച്ച സ്കോറിലേക്കെത്തിയത്. 93 പന്തുകൾ നേരിട്ട് 17 ഫോറുകളുടെയും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടെ 119 റൺസാണ് ലിച്ച്ഫീൽഡ് നേടിയത്. 22കാരിയായ ലിച്ച്ഫീൽഡിന്റെ മൂന്നാം ഏകദിന സെഞ്ച്വറിയാണിത്.
വനിതാ ഏകദിന ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേട്ടമാണ് ലിച്ച്ഫീൽഡ് സ്വന്തമാക്കിയത്. 77 പന്തുകളിൽ താരം സെഞ്ച്വറി നേട്ടം പൂർത്തിയാക്കി. 88 പന്തിൽ ആറ് ഫോറും രണ്ട് സിക്സറും സഹിതമാണ് എല്ലീസ് പെറി 77 റൺസെടുത്തത്. ലിച്ച്ഫീൽഡും പെറിയും ചേർന്ന രണ്ടാം വിക്കറ്റിൽ 155 റൺസ് കൂട്ടിച്ചേർത്തു.
45 പന്തിൽ നാല് ഫോറും നാല് സിക്സറും സഹിതം 63 റൺസെടുത്ത ആഷ്ലി ഗാർഡനറുടെ വെടിക്കെട്ടും ഓസീസ് സ്കോറിങ്ങിൽ നിർണായകമായി. എന്നാൽ മറുവശത്ത് വിക്കറ്റുകൾ വീണത് ഓസീസിന് തിരിച്ചടിയായി. ഇന്ത്യൻ വനിതകളിൽ ശ്രീ ചരണിയും ദീപ്തി ശർമയും രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ റൺസൊഴുകുന്ന പിച്ചിൽ ഓസ്ട്രേലിയയുടെ വമ്പൻ സ്കോർ പിന്തുടരാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് ഓപണർ ഷഫാലി വർമയെ തുടക്കത്തിൽ തന്നെ നഷ്ടമായി. അഞ്ച് പന്തിൽ 10 റൺസാണ് ഷഫാലിക്ക് നേടാനായത്. പിന്നാലെ 24 റൺസെടുത്ത് സ്മൃതി മന്ദാനയുടെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നാലെ ക്രീസിൽ ഒത്തുചേർന്ന ജമീമ റോഡ്രിഗ്സ്, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സഖ്യമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
134 പന്തിൽ 17 ഫോറുകളുടെ അകമ്പടിയോടെ 127 റൺസെടുത്ത ജമീമ പുറത്താകാതെ നിന്നു. 88 പന്തിൽ 10 ഫോറും രണ്ട് സിക്സറും സഹിതം ഹർമൻപ്രീത് 89 റൺസുമെടുത്തു. ഇരുവരും ചേർന്ന മൂന്നാം വിക്കറ്റിൽ 167 റൺസാണ് കൂട്ടിച്ചേർത്തത്. ദീപ്തി ശർമ 24 റൺസും റിച്ച ഘോഷ് 26 റൺസും നേടി ജമീമയ്ക്ക് മികച്ച പിന്തുണ നൽകി.
Content Highlights: India scripted history and reached women world cup final