2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഓൾ റൗണ്ടർ ശാർദൂൽ താക്കൂർ. 2027 ൽ ഏകദിന ലോകകപ്പ് നടക്കുന്നത് ദക്ഷിണാഫ്രിക്കയിലാണ്. ബാറ്റ് ചെയ്യുന്ന ബോളും ചെയ്യാനറിയുന്ന ഒരാളെന്ന നിലയിൽ എട്ടാം നമ്പർ സ്ഥാനത്തിനായി പരിശ്രമം തുടരുമെന്ന് 34 കാരൻ പറഞ്ഞു.
ഛത്തീസ്ഗഡിനെതിരായ മുംബൈയുടെ രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചതിന് ശേഷമാണ് പ്രതികരണം. നിലവിൽ മുംബൈ ടീമിന്റെ ക്യാപ്റ്റനാണ് അദ്ദേഹം.
നിലവിലെ സാധ്യതകൾ വെച്ചുനോക്കുകയാണെകിൽ നിതീഷ് കുമാർ റെഡ്ഡിയും ഹർഷിത് റാണയുമാണ് ആ സ്ഥാനത്തേക്ക് സാധ്യതയുള്ള രണ്ട് ഓപ്ഷനുകൾ. എന്നാൽ ഏകദിന ലോകകപ്പിന് ഒന്നര വർഷത്തിലധികം ശേഷിക്കുന്നതിനാൽ, അതുവരെ ഒരുപാട് മാറ്റങ്ങൾ സംഭവിക്കാം. എന്നിരുന്നാലും താക്കൂർ തന്റെ പരിശ്രമങ്ങൾ തുടരുകയാണ്.
2023 ലെ ലോകകപ്പിലാണ് മുംബൈ നായകൻ അവസാനമായി ഇന്ത്യയ്ക്കായി ഏകദിന മത്സരം കളിച്ചത്, എന്നാൽ അതിനുശേഷം വൈറ്റ്-ബോൾ ഫോർമാറ്റിൽ അവഗണിക്കപ്പെട്ടു. അടുത്തിടെ നടന്ന ഇംഗ്ലണ്ട് പര്യടനത്തിൽ ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരായ ഹോം പരമ്പരയിൽ അദ്ദേഹത്തെ അവഗണിച്ചു.
ഇന്ത്യക്കായി 47 ഏകദിനങ്ങൾ കളിച്ച് 25 ഇന്നിങ്‌സുകളിൽ നിന്നായി ബാറ്റ് കൊണ്ട് 329 റൺസ് നേടിയിട്ടുണ്ട്. ഇത്രയും മത്സരങ്ങളിൽ നിന്ന് 65 വിക്കറ്റുകളാണ് ബൗളിങ്ങിൽ സമ്പാദ്യം.
Content Highlights:Shardul Thakur eyes India return, aims to seal No.8 spot 2027 World Cup