വനിതാ ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയതോടെ സെമിയിലെത്താതെ പുറത്താവലിന്റെ വക്കിലാണ് ഇന്ത്യ. സ്വന്തം മണ്ണിൽ ആദ്യം ദക്ഷിണാഫ്രിക്കയോടും പിന്നീട് ഓസ്‌ട്രേലിയയോടും തോറ്റ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അനായാസം ജയിക്കാവുന്ന മത്സരം അവസാന 10 ഓവറില്‍ കൈവിട്ടതാണ് തിരിച്ചടിയായത്.
ഇന്ത്യയെ തോല്‍പിച്ചതോടെ അഞ്ച് മത്സരങ്ങളില്‍ 9 പോയന്റുമായി ഇംഗ്ലണ്ട് സെമി ഉറപ്പിച്ചു. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും നേരത്തെ സെമിയിലെത്തിയിരുന്നു. ആറ് മത്സരം പൂര്‍ത്തിയാക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് 10 പോയിന്റ്. അഞ്ച് മത്സരങ്ങളില്‍ ഓസീസിനും ഇംഗ്ലണ്ടിനും ഒമ്പത് പോയിന്റാണുള്ളത്.
ഇനി ഒരേയൊരു സ്ഥാനം മാത്രമാണ് സെമിയില്‍ അവശേഷിക്കുന്നത്. അതിനായി ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ് പ്രധാന മത്സരം. അഞ്ച് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയ ഇന്ത്യക്കും ന്യൂസിലന്‍ഡിനും നാലു പോയന്റ് വീതമാണുള്ളത്. രണ്ട് ടീമുകള്‍ക്കും ഇനി അവശേഷിക്കുന്നത് രണ്ട് മത്സരങ്ങള്‍ വീതം.
ഇതില്‍ നാളെ ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടം ജയിക്കുന്നവര്‍ക്ക് വഴി കുറച്ചൂടെ എളുപ്പമാകും. 26ന് നടക്കുന്ന അവസാന മത്സരത്തില്‍ ഇന്ത്യയും ബംഗ്ലാദശും ഏറ്റുമുട്ടും. അവസാന മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടാണ് ന്യൂസിലാന്‍ഡിന്റെ എതിരാളികളെന്നതും ഇന്ത്യക്ക് ആശ്വാസകരമാണ്. നെറ്റ് റൺ റേറ്റ് ആനുകൂല്യവും ഇന്ത്യക്കാണ്.
Content Highlights:Last chance to reach semi-finals; Indian women to face Kiwis tomorrow