ഏകദിന ക്രിക്കറ്റിലെ ആദ്യ ട്രിപ്പിൾ സെഞ്ച്വറി നേട്ടവുമായി ഓസ്‌ട്രേലിയൻ ബാറ്റർ ഹർജാസ് സിങ്. ഗ്രേഡ് ലെവൽ ക്രിക്കറ്റിൽ വെസ്റ്റേൺ സബർബ് താരമായ ഹർജാസ് ഇന്ത്യൻ വംശജൻ കൂടിയാണ്.
സിഡ്‌നി ക്രിക്കറ്റ് ക്ലബ്ബിനെതിരെയാണ് താരം വെടിക്കെട്ട് ട്രിപ്പിൾ സെഞ്ച്വറി നേടിയത്. 141 പന്തിൽ 314 റൺസാണ് ഹർജാസ് അടിച്ചുകൂട്ടിയത്. 35 സിക്സറുകളാണ് ഹർജാസിന്റെ ബാറ്റിൽനിന്നു പിറന്നത്. 74 പന്തിൽ സെഞ്ചറി തികച്ച താരം,പിന്നീട് ഗിയർ മാറ്റുകയായിരുന്നു. ശേഷം നേരിട്ട 67 പന്തിൽ 214 റൺസെടുത്തു.
2024ൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിലും ഹർജാസ് തിളങ്ങിയിരുന്നു. ഫൈനലിൽ 64 പന്തിൽ നിന്ന് 55 റൺസ് നേടിയ ഹർജാസായിരുന്നു ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ. ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയയ്ക്ക് കിരീടം നേടുന്നതിൽ ഹർജാസിന്റെ ഇന്നിങ്സ് നിർണായകമായി.
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ജനിച്ച ഹർജാസ് സിങ്ങിന്റെ വേരുകൾ ഇന്ത്യയിലാണ്. താരത്തിന്റെ മാതാപിതാക്കൾ ഇന്ത്യൻ വംശജരാണ്. 2000ൽ ചണ്ഡീഗഡിൽനിന്ന് സിഡ്‌നിയിലേക്ക് കുടിയേറി.
Content Highlights:Harjas Singh Becomes First To Score Triple Ton In Limited-Over cricket