ചരിത്രത്തിലാദ്യമായി അരങ്ങേറുന്ന ഇന്ത്യ-പാകിസ്താൻ ഏഷ്യാ കപ്പ് ഫൈനലിനുള്ള ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകരെല്ലാം. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഇന്ത്യ പാകിസ്താനെ അനായാസം തോൽപ്പിച്ചെങ്കിലും ഫൈനലിലേക്ക് മികച്ച ഫോമോടെയാണ് പാകിസ്താൻ എത്തുന്നത്. ഏഷ്യാ കപ്പ് ടൂർണമെന്റിന് മുമ്പ് തന്നെ ഇന്ത്യ-പാകിസ്താൻ പോരാട്ടത്തെ ചൊല്ലി ഏറെ വിവാദങ്ങളുണ്ടായിരുന്നു. ഇതിനിടെ ആദ്യ മത്സരത്തിൽ പാകിസ്താൻ താരങ്ങൾക്ക് കൈകൊടുക്കാതെ ഇന്ത്യൻ നായകനും ടീമംഗങ്ങളും കളം വിട്ടു.
രണ്ടാം മത്സരത്തിലും യാതൊരു വിധ സഹകരണത്തിനും ഇന്ത്യൻ താരങ്ങൾ തയ്യാറായില്ലായിരുന്നു. എന്നാൽ ക്രിക്കറ്റിൽ രണ്ട് ടീമുകൾ കൈകൊടുക്കാതെ പിരിയുന്നത് വളരെ മോശമാണെന്ന് പറയുകയാണ് പാകിസ്താൻ നായകൻ സൽമാൻ അലി ആഘ. ഇരു രാജ്യങ്ങളും തമ്മിൽ മുമ്പും പ്രശ്‌നമുണ്ടായിട്ടുണ്ടെന്നും എന്നാൽ ഇതുവരെ കൈകൊടുക്കാതെ പിരിഞ്ഞിട്ടില്ല എന്നാണ് സൽമാൻ അലി ആഘ പറഞ്ഞത്.
'ഞാൻ 2007 മുതൽ പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കുന്നുണ്ട്. അതായത് അണ്ടർ 16 മുതൽ. എന്റെ കരിയറിൽ ഇതുവരെ ഞാൻ ഒരു ടീമും കൈകൊടുക്കാതെ മത്സരം പിരിയുന്നത് ഞാൻ കണ്ടിട്ടില്ല. എന്റെ അച്ഛനും ഒരു വലിയ ക്രിക്കറ്റ് ആരാധകനാണ്. അദ്ദേഹവും ഇതുവരെ രണ്ട് ടീമും കളിച്ച് കഴിഞ്ഞ് ഹസ്തദാനം ചെയ്യാതെ പിരിയുന്നതിനെ കുറിച്ച് പറഞ്ഞിട്ടില്ല.
ഇന്ത്യയും പാകിസ്താനും മുമ്പ് കളിച്ചിട്ടുണ്ട്, മോശം ബന്ധങ്ങൾക്കിടയിലും, പക്ഷേ അപ്പോഴും അവർ ഹസ്തദാനം ചെയ്യാറുണ്ടായിരുന്നു. ഹസ്തദാനം ചെയ്യാതിരിക്കുന്നത് ക്രിക്കറ്റിന് നല്ലതല്ല,' സൽമാൻ അലി ആഘ പറഞ്ഞു.
പഹൽഗാം ആക്രമത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാലാണ് ഇന്ത്യൻ നായകൻ പാകിസ്താൻ ക്യാപ്റ്റനുമായി കൈടകൊടുക്കാതിരുന്നത്.
Content Highlights- Salman Ali Agha Says Not Shaking Hands is not goood for cricket