വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരക്കുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്താത്തതിൽ പ്രതികരണവുമായി കരുണ്‍ നായര്‍. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. താൻ സെലക്ഷൻ പ്രതീക്ഷിച്ചുവെന്നും എന്നാൽ ഇതെല്ലാം സെലക്ടർമാരുടെ കയ്യിലാണെന്നും അദ്ദേഹം പറഞ്ഞു.
'ശരിയാണ് ഞാൻ സെലക്ഷൻ പ്രതീക്ഷിച്ചിരുന്നു. എനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ല. എനിക്ക് ഇതിൽ ഒന്നും പറയാൻ പറ്റില്ല, ഇതിനൊരു മറുപടി പറയാൻ പോലും എനിക്ക് സാധിക്കില്ല. എന്താണ് ചിന്തിക്കുന്നതെന്ന് സെലക്ടർമാരോട് ചോദിക്കണം.
അവസാന ടെസ്റ്റിലെ ആദ്യം ഇന്നിങ്‌സിൽ വരെ ഞാൻ അർധസെഞ്ച്വറി തികച്ചതാണ്. ആരും റൺസടിക്കാത്ത സമയമായിരുന്നു അത്. ഞാൻ ടീമിന് വേണ്ടി സംഭാവന ചെയ്തിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രത്യേകിച്ച് വിജയിച്ച അവസാന കളിയിൽ. എന്നാലും ചില കാര്യങ്ങൾ അങ്ങനെയാണ്. ഇതിലൊന്നും ഒരു കാര്യവുമില്ല,' കരുൺ നായർ പറഞ്ഞു.
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പക്കുള്ള ഇന്ത്യൻ ടീമിനെ കുറച്ച് മുന്നെയാണ് പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് പരമ്പരയിൽ ടീമിലുണ്ടായിരുന്ന കരുൺ നായരെ ടീമിൽ നിന്നും ഒഴിവാക്കിക്കൊണ്ടാണ് ഇന്ത്യ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിൽ കാര്യമായ പ്രകടനമൊന്നും പുറത്തെടുത്തില്ലെങ്കിലും ഒരുപാട് കാലത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയതിനാൽ തന്നെ അദ്ദേഹത്തിന് വീണ്ടും അവസരം ലഭിക്കുമെന്ന് ക്രിക്കറ്റ് ലോകം കരുതിയിരുന്നു.
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഇന്ത്യൻ ടീം; ശുഭ്മാൻ ഗിൽ (സി), യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, എൻ ജഗദീശൻ, പ്രസിദ്ധ് കൃഷ്ണ,, മുഹമ്മദ് സിറാജ്. കുൽദീപ് യാദവ്.
Content Highlights- Karun Nair Reacts of his Exclusion from India vs West Indies Squad