യുവ പേസർ അർഷ്ദീപ് സിംഗിനെ പാകിസ്താനെതിരെയുള്ള മത്സരത്തിൽ കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം രണ്ടാമത് ഒരു സ്പെഷ്യലിസ്റ്റ് പേസറെ ഇന്ത്യയ്ക്ക് ആവശ്യമുണ്ടെന്നും പന്ത് പന്ത് നനഞ്ഞ് സമ്മർദ്ദത്തിലാകുമ്പോൾ ഹാർദിക്കിന് പാണ്ഡ്യയ്ക്കും ശിവം ദുബെയ്ക്കും തുടർച്ചയായി യോർക്കറുകൾ എറിയാൻ കഴിയില്ലെന്നും പത്താൻ പറഞ്ഞു.
ബുംറയ്ക്ക് വിശ്രമം നൽകിയ ഒമാനെതിരെയുള്ള മത്സരത്തിൽ അർഷ്ദീപ് കളത്തിലിറങ്ങിയിരുന്നു. നാലോവർ എറിഞ്ഞ താരം 37 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ നൂറ് വിക്കറ്റ് എന്ന നേട്ടത്തിലേക്കെത്താനും അർഷ്ദീപിന് സാധിച്ചിരുന്നു. ഇന്ത്യക്ക് വേണ്ടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബൗളറാണ് അർഷ്ദീപ്. വെറും 64 മത്സരത്തിൽ നിന്നുമാണ് യുവതാരം ഈ നേട്ടം കൈവരിക്കുന്നത്.
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് വീണ്ടും ഇന്ത്യ- പാകിസ്താൻ ഗ്ലാമർ പോരാട്ടം നടക്കുകയാണ്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം തുടങ്ങുക. ഗ്രൂപ്പ് ഘട്ടത്തിലെ ഹസ്തദാന വിവാദത്തിന്റെയും ബഹിഷ്‌കരണ ഭീഷണിയുടെയും ചൂടാറുന്നതിന് മുമ്പാണ് മറ്റൊരു ഇന്ത്യ - പാക് മത്സരം കൂടി നേര്‍ക്കുനേര്‍ വരുന്നത്. ഇതോടെ ആവേശം കൊടുമുടിയിലെത്തും.
പാകിസ്താനാവട്ടെ ആദ്യ കളിയിലെ ഏഴ് വിക്കറ്റ് തോൽവിക്ക് മറുപടിയും പറയണം. തങ്ങളുടെ ആവശ്യം പരിഗണിക്കാത്ത ഐസിസിക്കും അവർക്ക് മറുപടി നൽകേണ്ടതുണ്ട്. ഏഷ്യാ കപ്പില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട അതേ ആന്‍ഡി പൈക്രോഫ്റ്റിനെ തന്നെയാാണ് ഇന്നും മാച്ച് റഫറിയായി നിയോഗിച്ചിട്ടുള്ളത്.
അതേ സമയം ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയ്ക്ക് ആശങ്കയൊന്നുമില്ല. അക്‌സര്‍ പട്ടേല്‍ പരിക്കില്‍ നിന്ന് മുക്തനായില്ലെങ്കില്‍ ഹര്‍ഷിത് റാണയ്‌ക്കോ അര്‍ഷദീപ് സിംഗിനോ അവസരം കിട്ടും. ജസ്പ്രിത് ബുമ്രയും വരുണ്‍ ചക്രവര്‍ത്തിയും തിരിച്ചെത്തും. സഞ്ജു സാംസൺ എവിടെ കളിക്കും എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.
വ്യക്തിഗത മികവുണ്ടെങ്കിലും ഇന്ത്യയ്‌ക്കെതിരെ അത് ആർക്കും പുറത്തെടുക്കാനാവുന്നില്ല. ട്വന്റി 20യില്‍ ഇരുടീമും നേര്‍ക്കുനേര്‍ വരുന്ന പതിനഞ്ചാമത്തെ മൽസരമാണ് ഇത്. പതിനൊന്നിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു.
Content Highlights- irfan pathan want arshdeep to play