ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ വീഴ്ത്തി ബംഗ്ലാദേശ്. അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ശ്രീലങ്ക ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങില്‍ ഒരു പന്ത് മാത്രം ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ബംഗ്ലാദേശെത്തി.
അര്‍ധ സെഞ്ച്വറികള്‍ നേടിയ ഓപ്പണര്‍ സൈഫ് ഹസനും തൗഹിദ് ഹൃദോയിയുമാണ് ബംഗ്ലാദേശിന്റെ വിജയശില്‍പ്പികള്‍. സൈഫ് ഹസന്‍ 45 പന്തില്‍ 61 റണ്‍സടിച്ചപ്പോള്‍ തൗഹിദ് ഹൃദോയ് 37 പന്തില്‍ 58 റൺസെടുത്തു. 14 റണ്‍സുമായി ഷമീം ഹൊസൈനും ഒരു റണ്ണുമായി നാസും അഹമ്മദും പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 168 റണ്‍സെടുത്തത്. ദസുന്‍ ഷനകയുടെ വെടിക്കെട്ട് അര്‍ധസെഞ്ച്വറിയാണ് ലങ്കയ്ക്ക് കരുത്തായത്. 37 പന്തില്‍ പുറത്താകാതെ 64 റണ്‍സടിച്ച ഷനകയാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. കുശാൽ മെന്‍ഡിസ് 34 റണ്‍സടിച്ചപ്പോള്‍ പാതും നിസങ്ക 22 റണ്‍സടിച്ചു. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ നാലോവറില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
ഗംഭീര വിജയത്തോടെ ബംഗ്ലാദേശ് സൂപ്പർ ഫോറിൽ ആധിപത്യം നേടി. ഇതോടെ സൂപ്പർ ഫോറിൽ ശ്രീലങ്കയുടെ നില പരുങ്ങലിലായി. ഇനി ഇന്ത്യയോടും പാകിസ്താനോടും ജയിക്കാനാവാതെ ശ്രീലങ്കയ്ക്ക് ഫെെനൽ സീറ്റ് നേടാനാവില്ല.
Content Highlights: Asia Cup: Bangladesh beat Sri Lanka by 4 wickets in Dubai