അങ്ങനെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ക്രിക്കറ്റ് വരൾച്ചക്ക് അന്ത്യം കുറിച്ചുകൊണ്ട് ഏഷ്യാ കപ്പ് എത്തിയിരിക്കുകയാണ്. ഇംഗ്ലണ്ട് പര്യടനത്തിന് ഒരു മാസത്തിന് ശേഷമാണ് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം കളത്തിലിറങ്ങാൻ ഒരുങ്ങുന്നത്. ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ഏഷ്യാ കപ്പിൽ നാളെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഹോങ്കോങ് അഫ്ഘാനിസ്ഥാനെ നേരിടും.
ഇന്ത്യയുടെ ആദ്യ മത്സരം മറ്റന്നാളെ യുഎഇക്കെതിരെയാണ്. ദുബൈയിലും അബുദാബിയിലും വെച്ച് നടക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ സെപ്റ്റംബർ 28നാണ്. ടി-20 ഫോർമാറ്റിൽ നടക്കുന്ന ഏഷ്യാ കപ്പിലെ ചില റെക്കോഡുകൾ പരിശോധിക്കാം.
ഏഷ്യാ കപ്പ് ടി-20യിലെ ഏറ്റവും ഉയർന്ന് സ്‌കോർ വിരാട് കോഹ്ലിയുടെ പേരിലാണ്. അഫ്ഗാനിസ്ഥാനെതിരെ 2022ൽ നടന്ന ഏഷ്യാ കപ്പിൽ വിരാട് നേടിയ 122 റൺസാണ് ഉയർന്ന സ്‌കോർ. വിരാടിന്റെ ടി-20ഐ കരിയറിലെ ആകെയുള്ള സെഞ്ച്വറിയും ഇതാണ. 2016ൽ ഹോങ്കോങ്ങിന്റെ ബാബർ ഹയാത്തും 122 റൺസ് നേടിയിട്ടുണ്ട്.
2022ലെ അഫ്ഗാനെതിരെയുള്ള മത്സരത്തിൽ തന്നെ ഭുവനേശ്വർ കുമാറിന്റെ സ്‌പെല്ലാണ് ഏഷ്യാ കപ്പ് ടി-20യിലെ ഏറ്റവും മികച്ച സ്‌പെൽ. ഈ മത്സരത്തിൽ വെറും നാല് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് സ്വന്തമാക്കാൻ ഭുവിക്കായി.
ഏഷ്യാ കപ്പ് ടി-20യിൽ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന സ്‌കോറും ഇന്ത്യൻ ടീമിന്റെ പേരിലാണ്. 2022ൽ അഫ്ഗാനെതിരെ വിരാട് ശതകം തികച്ച മത്സരത്തിൽ 212 റൺസാണ് ഇന്ത്യ നേടിയത്. ഏഷ്യാ കപ്പിന്റെ ടി-20ന്റെ ഫോർമാറ്റിൽ മറ്റ് ടീമുകളൊന്നും 200 റൺസ് നേടിയിട്ടില്ല.
2022ൽ പാകിസ്ഥാനെതിരെ ഹോങ്കോങ് നേടിയ 38 റൺസാണ് ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ലോവസ്റ്റ് ടോട്ടൽ.
Content Highlights- Asia Cup T20 Records