ഇന്ത്യൻ ക്രിക്കറ്റ് ഒരു കാലഘട്ടകൈമാറ്റത്തിന്റെ പാതയിലാണ്. ട്വന്റി-20 ക്രിക്കറ്റിൽ അത് വളരെ മനോഹരമായി തന്നെ മുന്നോട്ട് നീങ്ങുമ്പോൾ ടെസ്റ്റിലും ഇന്ത്യ മോശമല്ലാതെ തന്നെ നീങ്ങുന്നുണ്ട്. എന്നാൽ ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഇപ്പോഴും സീനിയർ താരങ്ങളായ വിരാട് കോഹ്ലി , രോഹിത് ശർമ എന്നിവർ കളിക്കുന്നുണ്ട്. 2027ലെ ഏകദിന ലോകകപ്പിൽ കളിക്കാനാണ് രോഹിത് ശർമയും വിരാട് കോഹ്ലിയും ഏകദിനത്തിൽ നിന്നും വിരമിക്കാതെ ടീമിൽ തുടരുന്നത്.
എന്നാൽ ഏകദിനത്തിൽ ഇന്ത്യക്ക് അടുത്ത കാലങ്ങളിൽ അധികം മത്സരങ്ങളില്ലാത്തത് ഇരുവർക്കും തിരിച്ചടിയാകുമെന്ന് പറയുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം ഡാരിൽ കുല്ലിനാൻ. ഇരുവരും ഓസ്‌ട്രേലിയൻ പരമ്പരക്ക് ശേഷം ഏകദിന കരിയരും നിർത്തുമെന്നും ടീം ഇവരിൽ നിന്നും മാറി ട്രാൻസിഷനിലേക്ക് കടക്കാനുള്ള പുറപ്പാടാണെന്നും ഒരു റിപ്പോർട്ട് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുല്ലിനാനിന്റെ വിലയിരുത്തൽ.
'കഴിവിന്റെയും പരിചയസമ്പത്തിന്റെയും കാര്യത്തിൽ അവർ കളിക്കും. അതിൽ എന്തെങ്കിലും സംശയങ്ങളുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്നാൽ അവർ അന്താരാഷ്ട്ര ഗ്രൗണ്ടിൽ ഉണ്ടാകണമെന്ന് ഞാൻ ാഗ്രഹിക്കുന്നു. ഞാൻ കോച്ച് അല്ലെങ്കിൽ സെലക്ടർ ആയിരുന്നുവെങ്കിൽ നിങ്ങൾ എത്ര മികച്ച കളിക്കാരനാണെങ്കിലും കുറച്ച് മത്സരം മാത്രം കളിച്ച്, അല്ലെങ്കിൽ കുറച്ച് കളികൾ മാത്രം തിരഞ്ഞെടുത്ത് കളിച്ചതിന് ശേഷം വലിയ വേദിയിൽ മികവ് പുലർത്താം എന്ന് പ്രതീക്ഷിക്കില്ല.
അവർ എപ്പോഴും കളിക്കണമെന്ന് ഞാൻ പറയില്ല. എന്നാൽ കുറച്ച് ക്രിക്കറ്റ് അവർ കളിക്കേണ്ടതുണ്ട്. അതും ലോകകപ്പിന് പോകുമ്പോൾ. അപ്പോൾ അവർ കൃത്യമായ ഫിസിക്കലിൽ ആകും. അതോടൊപ്പം കളിക്കാനുള്ള മൈൻഡും നേരെയാകും. അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാനുള്ള പ്രാപ്തിയുമുണ്ടാകും. അങ്ങനെയാണെങ്കിൽ ശരിയാകും അല്ലെങ്കിൽ ഇന്ത്യ ഇവരില്ലാതെ മുന്നോട്ട് നീങ്ങണം.
ഇരുവരും അടുത്ത രണ്ട് വർഷത്തിൽ വളരെ സീരിയസായ ക്രിക്കറ്റ് കളിക്കണം. രോഹിത് ഉണ്ടെങ്കിലും ഇല്ലെങ്കിലും ടീമിന്റെ നായകൻ ശുഭ്മാൻ ഗില്ലാകണം,'കുല്ലിനാൻ പറഞ്ഞു.
Content Highlights- Daryl Cullinan talks about Virat Kohli and Rohit Sharma's Future