പാകിസ്ഥാൻ ടീമിലെ സൂപ്പർതാരങ്ങളായ ബാബർ അസം മുഹമ്മദ് റിസ്വാൻ എന്നിവർക്കെതിരെ ആഞ്ഞടിച്ച് മുൻ പാകിസ്ഥാൻ താരം ബാസിത് അലി. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷമാണ് ബാസിത് അലിയുടെ വിമർശനം. കഴിഞ്ഞ കുറച്ച് കാലമായി നിശബ്ദമായി തുടരുന്ന ബാബറിന്റെ ബാറ്റിങ് പാകിസ്ഥാൻ ടീമിനെ വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്.
ഇരുവരും കരിയറിന്റെ തുടക്കകാലത്തെ പ്രകടനം വെച്ച് മാത്രമാണ് നിന്നുപോകുന്നതെന്ന് ബാസിത് അലി പറഞ്ഞു. നിലവിൽ ഇരുവരും പരസ്യം മാത്രം ചെയ്യട്ടെയെന്ന് പറഞ്ഞു.
' അവരുടെ കരിയറിന്റെ ആരംഭത്തിൽ നടത്തിയ പ്രകടനത്തിന്റെ പുറത്താണ് ഇരുവരും ഇപ്പോഴും നിലനിന്നും പോകുന്നത്.
അവർ കോച്ചിന്റെ വാക്കുകൾ കേൾക്കില്ല, ബാറ്റിങ് കോച്ച് എന്ത് പറഞ്ഞാലും അവർ കേൾക്കുന്നത് പോലെ അഭിനയിക്കും. അവർക്ക് ഒരു വേക്ക് അപ്പ് കോൾ നൽകാൻ സാധിക്കുന്ന ഒരാൾ വേണം. ഇൻസമാമുൽ ഹഖ്, മുഹമ്മദ് യൂസഫ്, അല്ലെങ്കിൽ യൂനിസ് ഖാൻ ആരെങ്കിലും. ആരും ഉണ്ടാകില്ലെന്ന് അവർക്ക് അറിയാം. മുമ്പും ആരെ കൊണ്ടും അങ്ങനെ ചെയ്യാൻ അവർ സമ്മതിച്ചിട്ടില്ല,' തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ബാസിത് അലി പറഞ്ഞു.
വിൻഡീസിനെതിരെയുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ ബാബർ 47 റൺസ് നേടിയിരുന്നു എന്നാൽ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും പരാജയമായി മാറി. റിസ് വാന്റെ കാര്യവും അങ്ങനെ തന്നെ. ആദ്യ മത്സരത്തിൽ അർധസെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർ രണ്ടാം മത്സരത്തിൽ 16 റൺസും മൂന്നാം മത്സരത്തിൽ പൂജ്യനായും മടങ്ങി.
Content Highlights- Basit Ali Slams Babar Azam and Muhammed Rizwan