'ഗോഡ് ഓഫ് ക്രിക്കറ്റ്' സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റ് ലോകത്ത് അറിയപ്പെടുന്നത് അങ്ങനെയാണ്. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഇതിഹാസങ്ങൾക്കൊപ്പമാണ് സച്ചിന്റെ പേര് എണ്ണപ്പെടാറുള്ളത്. ഇന്ത്യ നടത്തിയ ഐതിഹാസികമായ നിരവധി പടയോട്ടങ്ങളുടെ തേര് തെളിച്ച് മുന്‍നിരയില്‍ തന്നെ ലിറ്റില്‍ മാസ്റ്ററുണ്ടായിരുന്നു. ഇപ്പോഴിതാ സച്ചിന്റെ പേരിൽ വാർത്തകളിൽ ഇടംപിടിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം ഹാഷിം ആംല.
വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച മൂന്ന് ബാറ്റർമാർ ആരൊക്കെയാണെന്ന ചോദ്യം ആംലക്ക് മുന്നിലെത്തി. സച്ചിന്റെ പേര് പറയാതിരുന്ന ആംല മറ്റു ചില താരങ്ങളെയാണ് ഇതിഹാസങ്ങളുടെ കൂട്ടത്തിലെണ്ണിയത്.
'ഒരുപാട് ഇതിഹാസങ്ങളെ ക്രിക്കറ്റ് ലോകം കണ്ടിട്ടുണ്ട്. ഒരു കാലത്ത് ബ്രയാൻ ലാറയും സ്റ്റീവോയും ജാക്വസ് കാലിസുമായിരുന്നു എന്‍റെ ഉള്ളിലെ ഏറ്റവും മികച്ചവര്‍. പിന്നെയത് വിരാട് കോഹ്ലിയും, എബിഡിവില്ലിയേഴ്സും സർ വിവിയൻ റിച്ചാർഡ്സുമായി'- ആംല പറഞ്ഞു.
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റർമാരിൽ ഒരാളായി പരിഗണിക്കപ്പെടുന്ന ആംല പ്രോട്ടീസ് ജഴ്സിയിൽ 349 മത്സരങ്ങളിൽ നിന്ന് 18,672 റൺസ് നേടിയിട്ടുണ്ട്. 14 ടെസ്റ്റ് മത്സരങ്ങളിലും ഒമ്പത് ഏകദിനങ്ങളിലും ടീമിനെ നയിച്ചു.
Story Highlight: Hashim Amla picks the three best batsmen in cricket history