ലോർഡ്സിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറിയുമായി കെ എൽ രാഹുൽ. 176 പന്തിൽ 13 ഫോറുകൾ അടക്കമായിരുന്നു സെഞ്ച്വറി തികച്ചത്. സെഞ്ച്വറിയ്ക്ക് പിന്നാലെ താരം പുറത്തായി.
രാഹുലിന്റെ സെഞ്ച്വറിയുടെ മികവിൽ മൂന്നാം ദിനം മികച്ച നിലയിലാണ് ഇന്ത്യ. 67 ഓവർ പിന്നിടുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് നേടിയിട്ടുണ്ട്. രാഹുലിനെ കൂടാതെ റിഷഭ് പന്ത് 74 റൺസ് നേടി. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോർ മൂന്ന് വിക്കറ്റിന് 145 റൺസ് എന്ന നിലയിലായിരുന്നു. അഞ്ചു വിക്കറ്റ് കയ്യിലിരിക്കെ 133 റൺസ് മാത്രമാണ് ഇംഗ്ലണ്ടിനൊപ്പമെത്താൻ ഇന്ത്യയ്ക്ക് വേണ്ടത്.
ഇന്നലെ 251-4 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് ലഞ്ചിനുശേഷം 387റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ജസ്പ്രീത് ബുമ്രയുടെ അഞ്ചുവിക്കറ്റ് പ്രകടനമാണ് ആതിഥേയരെ തകർത്തത്. സിറാജും നിതീഷ് കുമാറും രണ്ട് വിക്കറ്റ് വീതവും നേടി. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് സെഞ്ച്വറി നേടി. 199 പന്തിൽ 10 ഫോറുകൾ അടക്കം 104 റൺസാണ് റൂട്ട് നേടിയത്.
റൂട്ടിനെ കൂടാതെ ബെൻ സ്റ്റോക്സ് (44), ജാമി സ്മിത്ത് (51), ബ്രൈഡൻ കാർസ് (56) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റാർക്കും തിളങ്ങാനായില്ല. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഇരുടീമുകളും ഓരോ മത്സരങ്ങൾ വീതം വിജയിച്ചു. ഇതോടെ പരമ്പരയിൽ മുന്നിലെത്താൻ മത്സരത്തിൽ വിജയിക്കാനാണ് ഇരുടീമുകളുടെയും ശ്രമം.
Content Highlights: Centurion Rahul; KL Rahul hits century in first innings of Lord's Test