ഇംഗ്ലണ്ടിനെതിരെ ജൂലൈ രണ്ടിന് എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ജോലിഭാരം ചൂണ്ടിക്കാണിച്ച് പരമ്പരയില്‍ മൂന്ന് മത്സരങ്ങളിലേ ബുംറ കളിക്കൂ എന്ന് കോച്ച് ഗംഭീര്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു. ഇപ്പോള്‍ ബുംറയെ പരമ്പരയില്‍ ഉപയോഗിക്കേണ്ടത് എങ്ങനെ എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ്.
ജസ്പ്രീത് ബുംറയെ പോലുള്ള മികച്ചൊരു താരത്തിന്റെ ജോലിഭാരം ഇന്ത്യയെ അലട്ടുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഇംഗ്ലണ്ട് പരമ്പര ആരംഭിക്കുന്നതിന് മുന്‍പുതന്നെ ബുംറയുടെ വര്‍ക്ക്‌ലോഡ് നന്നായി കൈകാര്യം ചെയ്യണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്ക മുന്‍പ് ഡെയ്ല്‍ സ്റ്റെയ്‌നിന്റെ ജോലിഭാരം ക്രമീകരിച്ചതെങ്ങനെയാണെന്ന് ചൂണ്ടിക്കാട്ടി.
'ജസ്പ്രീത് ബുംറയാണ് ഇപ്പോൾ എല്ലാ ഫോർമാറ്റിലെയും മികച്ച ബോളർ. അതിനാൽ അദ്ദേഹത്തിന് വിശ്രമം അനുവദിക്കുക എന്നത് എളുപ്പമല്ല. എന്നാൽ എൻ്റെ അഭിപ്രായത്തിൽ ടെസ്റ്റ് ക്രിക്കറ്റാണ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫോർമാറ്റ്. ഈ ടെസ്റ്റ് പരമ്പരയിൽ അദ്ദേഹത്തിന് അഞ്ച് മത്സരങ്ങളും കളിക്കാൻ കഴിയണമായിരുന്നു. അതാണ് ഡെയിൽ സ്റ്റെയിൻ്റെ കാര്യത്തിൽ ഞങ്ങൾ (ദക്ഷിണാഫ്രിക്ക) ചെയ്തിരുന്നത്. പ്രാധാന്യം കുറഞ്ഞ ടി20കളിലും ഏകദിന പരമ്പരകളിലും അദ്ദേഹത്തിന് വിശ്രമം അനുവദിക്കണം. എന്നിട്ട് നിർണായക ടെസ്റ്റ് പരമ്പരകളിലെ മുഴുവൻ മത്സരങ്ങളിലും കളിപ്പിക്കുകയാണ് വേണ്ടത്', ഡിവില്ലിയേഴ്‌സ് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
“പരമ്പരയ്ക്ക് മുൻപ് ബുംറ എല്ലാ മത്സരങ്ങളും കളിക്കില്ല എന്ന് പറഞ്ഞത് മിസ്മാനേജ്മെൻ്റ് ആണോ അതോ ഈയടുത്തായി താരത്തിന് വീണ്ടും പരിക്കേറ്റതിനാലാണോ എന്നറിയില്ല. ബുംറയ്ക്ക് അഞ്ച് മത്സരങ്ങളും കളിക്കാനാവില്ലെന്ന് ചിലപ്പോൾ സർജൻ പറഞ്ഞിട്ടുണ്ടാവും. അതിനെ മുഖവിലക്കെടുക്കേണ്ടതുണ്ട്. എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തെ എങ്ങനെ മാനേജ് ചെയ്യണമെന്നത് ഇന്ത്യൻ ടീമാണ് തീരുമാനിക്കേണ്ടത്.”- ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന് പരാജയമേറ്റ് വാങ്ങിയതോടെ രണ്ടാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുകയാണ് ഇന്ത്യന്‍ ടീം. ജൂലൈ രണ്ട് മുതല്‍ ആറു വരെ ബിര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് നടക്കുക. ടെസ്റ്റ് ആരംഭിക്കുമ്പോള്‍ ഒന്നാം ടെസ്റ്റിലെ വീഴ്ചകളെല്ലാം ഇന്ത്യയ്ക്ക് പരിഹരിക്കേണ്ടതുണ്ട്.
ആദ്യ മത്സരത്തില്‍ ബോളര്‍മാരില്‍ ജസ്പ്രീത് ബുംറ മാത്രമാണ് ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയത്.. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റില്‍ ബുംറയുടെ അഭാവം ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയായിരിക്കും.
മത്സരാധിക്യം കാരണം തന്റെ ജോലിഭാരം കുറയ്ക്കേണ്ടത് അനിവാര്യമായതിനാല്‍ പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളില്‍ മാത്രമാണ് കളിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ബുംറ നേരത്തേ തന്നെ ടീം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. ഇത് പ്രകാരം ഒന്നിടവിട്ട ടെസ്റ്റുകളിലായിരിക്കും ബുംറ കളിക്കാന്‍ സാധ്യത.
Content Highlights: ENG vs IND: AB de Villiers suggests that India use Jasprit Bumrah like Dale Steyn