'വ്യക്തിപരമല്ല, ടീമിനുവേണ്ടിയാണ്, ബംഗ്ലാദേശ് ടെസ്റ്റ് ടീം നായകസ്ഥാനം രാജിവെയ്ക്കുന്നു': നജ്മുൾ ഹൊസൈൻ ഷാന്റോ

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതിന് പിന്നാലെയാണ് ഷാന്റോയുടെ പ്രഖ്യാപനം

ബം​ഗ്ലാദേശ് ക്രിക്കറ്റ് ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവെച്ച് നജ്മുൾ ഹൊസൈൻ ഷാന്റോ. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതിന് പിന്നാലെയാണ് ഷാന്റോയുടെ പ്രഖ്യാപനം. എന്നാൽ തീരുമാനം വ്യക്തിപരമല്ലെന്നും ടീമിന് വേണ്ടിയാണെന്നും ഷാന്റോ പ്രതികരിച്ചു.

'ടെസ്റ്റ് ക്രിക്കറ്റിൽ ബം​ഗ്ലാദേശ് ടീമിന്റെ നായകസ്ഥാനത്ത് തുടരാൻ എനിക്ക് താൽപ്പര്യമില്ല. ഇത് വ്യക്തിപരമല്ല, ടീമിന്റെ നല്ലതിനുവേണ്ടിയാണ് ഞാൻ രാജിവെയ്ക്കുന്നത്.' മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ ഷാന്റോ പറഞ്ഞു.

'ഈ തീരുമാനം ടീമിന് ​ഗുണം ചെയ്യുമെന്ന് ഞാൻ കരുതുന്നു. കുറച്ചുകാലമായി ഞാൻ ബം​ഗ്ലാദേശ് ക്രിക്കറ്റിന്റെ ഭാ​ഗമായിരുന്നു. ഇപ്പോൾ ബംഗ്ലാദേശ് ടീമിന് ഏകദിന, ട്വന്റി 20, ടെസ്റ്റ് ക്രിക്കറ്റുകളിൽ വ്യത്യസ്ത ക്യാപ്റ്റന്മാരാണ്. അത് ശരിയെന്ന് എനിക്ക് തോന്നുന്നില്ല. ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം എന്തെന്ന് എനിക്ക് അറിയില്ല. അവരുടെ തീരുമാനം എന്തായാലും ഞാൻ പിന്തുണയ്ക്കും. ഇത് എന്റെ വ്യക്തിപരമായ തീരുമാനം മാത്രമാണ്. എന്റെ അഭിപ്രായത്തിൽ മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാർ ഒരു ടീമിന് നല്ലതല്ല,' ഷാന്റോ കൂട്ടിച്ചേർത്തു.

'ആരും എന്റെ തീരുമാനം വൈകാരികമെന്ന് കരുതരുത്. നിരാശകൊണ്ടാണ് ഞാൻ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കുന്നതെന്ന് കരുതരുത്. ഞാൻ വ്യക്തമായി പറയുന്നു. ടീമിന് വേണ്ടിയാണ് ഞാൻ നായകസ്ഥാനം ഉപേക്ഷിക്കുന്നത്,' ഷാന്റോ വ്യക്തമാക്കി.

2023 നവംബറിലാണ് ബം​ഗ്ലാദേശ് ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഷാന്റോ ഏറ്റെടുത്തത്. പിന്നാലെ 14 ടെസ്റ്റുകളിൽ ബംഗ്ലാദേശിനെ നയിച്ച ഷാന്റോ നാലിൽ വിജയം നേടി. പാകിസ്താനിൽ ചരിത്രത്തിൽ ആദ്യമായി ടെസ്റ്റ് പരമ്പര വിജയിക്കാൻ കഴിഞ്ഞതാണ് ഷാന്റോയുടെ നായകമികവിലെ വലിയ നേട്ടം.

ഈ മാസം 12ന് ഏകദിന ക്രിക്കറ്റിൽ നജ്മുൾ ഹൊസൈൻ ഷാന്റോയ്ക്ക് പകരമായി മെഹിദി ഹസൻ മിറാസിനെ ബംഗ്ലാദേശ് ടീമിന്റെ നായകനായി നിയമിച്ചിരുന്നു. ട്വന്റി 20 ക്രിക്കറ്റിൽ ലിട്ടൻ ദാസാണ് ബം​ഗ്ലാദേശ് ടീമിന്റെ നായകൻ.

Content Highlights: Najmul Hossain Shanto steps down as Bangladesh Test captain

To advertise here,contact us