ഹെഡിങ്‌ലി ടെസ്റ്റിലെ പരാജയത്തിന് ശേഷം ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്. ഏറ്റവുമൊടുവിൽ താരത്തിന്റെ ക്യാപ്റ്റൻസിയെ വിമർശിച്ച് രംഗത്തെത്തിയത് മുൻ ഇന്ത്യൻ താരം മുരളി കാർത്തിക്കാണ്. ഗ്രൗണ്ടിൽ ഇന്ത്യക്ക് ഒന്നിലധികം ക്യാപ്റ്റന്മാരാണെന്നും ഇത് ശരിയല്ലെന്നും കാർത്തിക്ക് പറഞ്ഞു.
'തോൽവിയുടെ കാരണങ്ങൾ പലതും നമുക്ക് നിരത്താനാവും. പക്ഷെ പ്രശ്‌നം അതൊന്നുമല്ല. നമ്മൾ 835 റൺസ് സ്‌കോർ ചെയ്തു. ഒരു ബോളർ അഞ്ച് വിക്കറ്റുകൾ പോക്കറ്റിലാക്കി. ഒടുക്കം നമ്മൾ അഞ്ച് വിക്കറ്റിന് തോറ്റു. ഇന്ത്യക്ക് ഗ്രൗണ്ടിൽ ഒന്നിലധികം ക്യാപ്റ്റന്മാരുണ്ട്.
ചില നേരത്ത് കെ.എൽ രാഹുൽ നിർദേശങ്ങൾ നൽകുന്നത് കാണാം. ചിലപ്പോൾ റിഷഭ് പന്ത് താരങ്ങളെ ഉപദേശിക്കുന്നത് കാണാം. ശുഭ്മാൻ ഗില്ലും ഇതേ കാര്യം ചെയ്യുന്നു. ആരാണിവിടെ യഥാർത്ഥ ക്യാപ്റ്റൻ. എന്താണിവിടെ സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല. രാഹുലും പന്തും സീനിയർ താരങ്ങളായിരിക്കാം. പക്ഷെ ഗ്രൗണ്ടിൽ ഒന്നോ രണ്ടോ തവണയൊക്കെ അവർക്ക് കാര്യങ്ങളിൽ ഇടപെടാം. എന്നാൽ ഇത് തുടരെ സംഭവിക്കരുത്. അത് അത്ര നല്ല കാര്യമല്ല'- കാര്‍ത്തിക്ക് പറഞ്ഞു
ഗില്ലിനെതിരെ നേരത്തേ മുൻ ഇംഗ്ലീഷ് താരം നാസർ ഹുസൈനും വിമർശനമുയർത്തിരുന്നു. കോഹ്ലിയുടേയും രോഹിതിന്‍റേയും ഓണ്‍ഫീല്‍ഡ് ഓറ ഗില്ലിനില്ല എന്നാണ് നാസര്‍ഹുസൈന്‍ പറഞ്ഞത്.
ബോളിങ് ഡിപ്പാർട്ട്‌മെന്റിന്റെ പരാജയവും ഗില്ലിന്റെ ക്യാപ്റ്റൻസിയുമൊക്കെ ഹെഡിങ്‌ലി ടെസ്റ്റിലെ പരാജയത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ജസ്പ്രീത് ബുംറയൊഴികെ മറ്റ് ബോളർമാർക്കൊന്നും പ്രതീക്ഷക്കൊത്ത പ്രകടനങ്ങൾ പുറത്തെടുത്തില്ല.
ബുംറ ആദ്യ ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്. രണ്ടാം ഇന്നിങ്‌സിൽ താരത്തിന് വിക്കറ്റുകളൊന്നും നേടാനായില്ല. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും ഷർദുൽ താക്കൂറുമാവട്ടെ കണക്കിന് തല്ല് വാങ്ങിക്കൂട്ടുകയും ചെയ്തു. ഇതോടെ അവസാന ദിനം ഇംഗ്ലണ്ട് വലിയ വെല്ലുവിളികളില്ലാതെ വിജയതീരമണഞ്ഞു.
story highlight : 'How many captains are there on the ground'; Former Indian player slams Gill