ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ശ്രീലങ്ക പിടിമുറുക്കുന്നു. രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ശ്രീലങ്ക ഒന്നാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 83 റൺസെന്ന നിലയിലാണ്. 42 റൺസോടെ പത്തും നിസങ്കയും 40 റൺസുമായി ലഹിരു ഉഡാരയുമാണ് ക്രീസിലുള്ളത്. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനൊപ്പമെത്താൻ ശ്രീലങ്കയ്ക്ക് ഇനി 164 റൺസ് കൂടി വേണം. ആദ്യ ഇന്നിങ്സിൽ 247 റൺസാണ് ബംഗ്ലാദേശ് നേടിയത്.
രണ്ടാം ദിനം എട്ട് വിക്കറ്റിന് 220 എന്ന സ്കോറിൽ നിന്നായിരുന്നു ബംഗ്ലാദേശ് ബാറ്റിങ് പുനരാരംഭിച്ചത്. 27 റൺസെടുക്കുന്നതിനിടെ ബംഗ്ലാദേശിന്റെ അവശേഷിച്ച രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി.
മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുൻനിര താരങ്ങൾ നന്നായി കളിച്ച് തുടങ്ങിയെങ്കിലും ആർക്കും വലിയ ഇന്നിങ്സ് കളിക്കാൻ കഴിയാതെ പോയത് ബംഗ്ലാദേശിന് തിരിച്ചടിയായി. ഷദ്മാൻ ഇസ്ലാം 46, മുഷ്ഫീഖർ റഹീം 35, തൈജൂൾ ഇസ്ലാം 33, ലിട്ടൻ ദാസ് 34, മെഹിദി ഹസൻ മിറാസ് 31 എന്നിവരുടെ പ്രകടനമാണ് ബംഗ്ലാദേശ് സ്കോർ 200 കടത്തിയത്.
ശ്രീലങ്കൻ ബൗളിങ് നിരയിൽ അസിത ഫെർണാണ്ടോയും സോനൽ ദിനുഷയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. വിശ്വ ഫെർണാണ്ടോ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. തരിന്ദു രത്നായ്കെ, ധനഞ്ജയ ഡി സിൽവ എന്നിവർ ഓരോ വിക്കറ്റുകളും പങ്കിട്ടു.
Content Highlights: Sri Lanka 82/0 in replay of Bangladesh's 247