ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ റിഷഭ് പന്ത്. തോൽവി കുറച്ചു കാലത്തേയ്ക്ക് വേദനിപ്പിക്കുമെന്നും പക്ഷേ ഇന്ത്യൻ ടീം ശക്തമായി തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നതായും റിഷഭ് പന്ത് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഇന്ത്യൻ ഉപനായകന്റെ പ്രതികരണം.
It is going to sting us for a while but we BELIEVE in bouncing back stronger.#RP17 pic.twitter.com/IIhhDJQTn2
അതിനിടെ ഇന്ത്യയുടെ തോൽവിയിലും റിഷഭ് അപൂർവ്വ നേട്ടം കുറിച്ചിരിക്കുകയാണ്. വിദേശ മണ്ണിൽ ഒരു ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേട്ടമെന്ന അപൂർവ്വ റെക്കോർഡ് പന്ത് സ്വന്തമാക്കി. മുമ്പ് വിജയ് ഹസാരെ, സുനിൽ ഗവാസ്കർ, വിരാട് കോഹ്‍ലി എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങൾ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 134 റൺസ് നേടിയ റിഷഭ് പന്ത് രണ്ടാം ഇന്നിങ്സിൽ 118 റൺസും അടിച്ചെടുത്തു.
ലീഡ്സിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യൻ ടീമിന്റെ പരാജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 471 റൺസ് നേടി. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 147, റിഷഭ് പന്ത് 134, യശസ്വി ജയ്സ്വാൾ 101 എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. ആദ്യ ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 465 റൺസ് സ്വന്തമാക്കി. 106 റൺസെടുത്ത ഒലി പോപ്പും 99 റൺസുമായി ഹാരി ബ്രൂക്കും ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുംമ്രയാണ് ഇന്ത്യൻ ബൗളിങ് സംഘത്തിൽ തിളങ്ങിയത്. ഒന്നാം ഇന്നിങ്സിൽ ആറ് റൺസിന്റെ ലീഡ് നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.
രണ്ടാം ഇന്നിങ്സിൽ 364 റൺസിലാണ് ഇന്ത്യൻ സംഘം ഓൾഔട്ടായത്. കെ എൽ രാഹുൽ 137 റൺസോടെയും റിഷഭ് പന്ത് 118 റൺസെടുത്തും ഇന്ത്യൻ നിരയിൽ തിളങ്ങി. 371 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യൻ സംഘം രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് മുന്നിൽ വെച്ചത്. വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇംഗ്ലണ്ട് മത്സരത്തിന്റെ അവസാന ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 149 റൺസെടുത്ത ബെൻ ഡക്കറ്റിന്റെയും 65 റൺസെടുത്ത സാക്ക് ക്രൗളിയുടെയും പുറത്താകാതെ 53 റൺസെടുത്ത ജോ റൂട്ടിന്റെയും പ്രകടനം ഇംഗ്ലണ്ട് വിജയത്തിൽ നിർണായകമായി.
Content Highlights: Rishabh Pant believes India will come back stronger despite Leeds defeat