ഡോബര്‍മാന്‍ നായയെ പോലെയാണ് ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ്; പരിഹസിച്ച് ദിനേശ് കാര്‍ത്തിക്

രണ്ട് ഇന്നിങ്സിലും ഇന്ത്യയുടെ വാലറ്റം അമ്പേ പരാജയമാവുന്ന കാഴ്ചയാണ് കാണാനായത്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ അഞ്ച് വിക്കറ്റിന് പരാജയം വഴങ്ങിയതിന് പിന്നാലെ ഇന്ത്യയുടെ ബാറ്റിങ് നിരയെ പരിഹസിച്ച് മുന്‍ താരം ദിനേശ് കാര്‍ത്തിക്. നിലവിലെ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് ഡോബര്‍മാന്‍ നായയെ പോലെയാണെന്നാണ് ഡികെ തുറന്നടിച്ചത്. നിര്‍ണായക ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതും വാലറ്റം ബാറ്റിങ്ങില്‍ പരാജയപ്പെട്ടതുമാണ് ലീഡ്‌സില്‍ ഇന്ത്യന്‍ പരാജയത്തിന്റെ പ്രധാന കാരണങ്ങളായി കണക്കാക്കപ്പെടുന്നത്. ഇതോടെയാണ് ഇന്ത്യയുടെ ബാറ്റിങ് നിരയെ വിമര്‍ശിച്ച് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ രംഗത്തെത്തിയത്.

'ട്വിറ്ററില്‍ ആരോ പറയുന്നത് ഞാന്‍ കേട്ടു. ഇന്ത്യന്‍ ബാറ്റിങ് നിര ഒരു ഡോബര്‍മാന്‍ നായയെപ്പോലെയാണ് എന്ന്. തല നല്ലതാണ്. ഉടലും കൊള്ളാം. പക്ഷേ വാലില്ല. ഇതുതന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അവസ്ഥ', ഡി കെ പറഞ്ഞു.

That's one way to describe the India batting line-up, DK 🤣👇 pic.twitter.com/iqEL1Dw1eh

രണ്ട് ഇന്നിങ്സിലും ഇന്ത്യയുടെ വാലറ്റം അമ്പേ പരാജയമാവുന്ന കാഴ്ചയാണ് കാണാനായത്. ലീഡ്സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 333-5 എന്ന നിലയില്‍ നിന്നിരുന്ന ഇന്ത്യ 364 ന് ഓള്‍ഔട്ട് ആവുകയായിരുന്നു. അതായത് അവസാന 31 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായത് അഞ്ച് വിക്കറ്റുകള്‍. ശര്‍ദുല്‍ താക്കൂര്‍ (12 പന്തില്‍ നാല്), മുഹമ്മദ് സിറാജ് (ഒരു പന്തില്‍ പൂജ്യം), ജസ്പ്രീത് ബുംമ്ര (രണ്ട് പന്തില്‍ പൂജ്യം), പ്രസിദ്ധ് കൃഷ്ണ (11 പന്തില്‍ പൂജ്യം) എന്നിവര്‍ കാര്യമായ സംഭാവനകള്‍ നല്‍കാതെ മടങ്ങി. അവസാനത്തെ നാല് പേര്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത് വെറും നാല് റണ്‍സ്.

ഒന്നാം ഇന്നിങ്‌സിലും സമാനമായ സ്ഥിതിയായിരുന്നു. അവസാന നാല് വിക്കറ്റുകളില്‍ നിന്ന് ഇന്ത്യയ്ക്ക് ലഭിച്ചത് അഞ്ച് റണ്‍സ് മാത്രം. 447-5 എന്ന നിലയില്‍ നിന്ന് 24 റണ്‍സിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകളും നഷ്ടമായി. ശര്‍ദുല്‍ താക്കൂര്‍ (എട്ട് പന്തില്‍ ഒന്ന്), ജസ്പ്രിത് ബുംറ (അഞ്ച് പന്തില്‍ പൂജ്യം), മുഹമ്മദ് സിറാജ് (ഏഴ് പന്തില്‍ പുറത്താകാതെ മൂന്ന്), പ്രസിദ്ധ് കൃഷ്ണ (മൂന്ന് പന്തില്‍ ഒന്ന്) എന്നിങ്ങനെയാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്.

Content Highlights: Indian batting is like Doberman dog says Dinesh Karthik

To advertise here,contact us