ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമായ ലീഡ്സ്ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങവേ ബൗണ്ടറി ലൈനിനരികില്‍ നിന്ന് ഡാന്‍സ് കളിച്ച ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. ഇംഗ്ലണ്ടിന് ജയത്തിലേക്ക് 44 റൺസ് മാത്രം വേണ്ടപ്പോഴായിരുന്നു ഗ്യാലറിയിലെ ആരാധകര്‍ക്ക് നേരെ തിരിഞ്ഞ് ജയ്സ്വാളിന്‍റെ ഡാന്‍സ്.
മത്സരത്തിൽ താരം നിർണായകമായ നാല് ക്യാച്ചുകൾ കൈവിട്ടിരുന്നു. ഇന്നലെ 149 റൺസുമായി തിളങ്ങിയ ഡക്കറ്റിനെ 97 റൺസിൽ നിൽക്കവെയാണ് ജയ്‌സ്വാൾ കൈവിട്ടത്. സിറാജിന്റെ പന്തിലായിരുന്നു ഇന്ത്യയ്ക്ക് കളിയിലേക്ക് തിരിച്ചുവരാനുള്ള നിർണായക അവസരം ഉണ്ടായത്.
ആദ്യ ഇന്നിങ്സിലും മൂന്ന് ക്യാച്ചുകൾ ജയ്‌സ്വാൾ കൈവിട്ടിരുന്നു. ബുംമ്രയുടെ പന്തില്‍ ജയ്സ്വാള്‍ ബെന്‍ ഡക്കറ്റിനെ തന്നെയാണ് ഒരുപ്രാവശ്യം കൈവിട്ടത്. ഇതുകൂടാതെ ഒല്ലി പോപ്പിന്റെ ഒരു ക്യാച്ചും ആദ്യ ഇന്നിങ്സിൽ ജയ്‌സ്വാൾ കൈവിട്ടു. പോപ്പ് അര്‍ധസെഞ്ചുറി എത്തും മുമ്പായിരുന്നു ഇത്. വീണുകിട്ടിയ അവസരം മുതലാക്കിയ പോപ്പ് ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടുകയും ചെയ്തു.
ലീഡ്സിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യൻ ടീമിന്റെ പരാജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 471 റൺസ് നേടി. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 147, റിഷഭ് പന്ത് 134, യശസ്വി ജയ്സ്വാൾ 101 എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.
ആദ്യ ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 465 റൺസ് സ്വന്തമാക്കി. 106 റൺസെടുത്ത ഒലി പോപ്പും 99 റൺസുമായി ഹാരി ബ്രൂക്കും ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുംമ്രയാണ് ഇന്ത്യൻ ബൗളിങ് സംഘത്തിൽ തിളങ്ങിയത്. ഒന്നാം ഇന്നിങ്സിൽ ആറ് റൺസിന്റെ ലീഡ് നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.
രണ്ടാം ഇന്നിങ്സിൽ 364 റൺസിലാണ് ഇന്ത്യൻ സംഘം ഓൾഔട്ടായത്. കെ എൽ രാഹുൽ 137 റൺസോടെയും റിഷഭ് പന്ത് 118 റൺസെടുത്തും ഇന്ത്യൻ നിരയിൽ തിളങ്ങി. 371 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യൻ സംഘം രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് മുന്നിൽ വെച്ചത്. വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇംഗ്ലണ്ട് മത്സരത്തിന്റെ അവസാന ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 149 റൺസെടുത്ത ബെൻ ഡക്കറ്റിന്റെയും 65 റൺസെടുത്ത സാക്ക് ക്രൗളിയുടെയും പുറത്താകാതെ 53 റൺസെടുത്ത ജോ റൂട്ടിന്റെയും പ്രകടനം ഇംഗ്ലണ്ട് വിജയത്തിൽ നിർണായകമായി.
Content Highlights: dropping 4 catches, dance, criticism on Yashasvi Jaiswal