ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ജസ്പ്രീത് ബുംമ്രയെ ഇന്ത്യ കൂടുതൽ ആശ്രയിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മുന്‍ താരം ദിനേശ് കാര്‍ത്തിക്. ബുംമ്രയെ എറിയിപ്പിച്ച് തളര്‍ത്തരുതെന്നും മറ്റ് ബൗളര്‍മാരും അവസരത്തിനൊത്ത് ഉയരണമെന്നും കാര്‍ത്തിക് പറഞ്ഞു. രണ്ടാം ദിനം ഇംഗ്ലണ്ട് ഇന്നിങ്സിൽ അഞ്ചുവിക്കറ്റും സ്വന്തമാക്കിയത് ജസ്പ്രീത് ബുംമ്രയായിരുന്നു.
ബുമ്രയും മറ്റ് ഇന്ത്യൻ ബൗളര്‍മാരും തമ്മിലുള്ള അന്തരം വളരെ വലുതാണ്. ഇക്കാര്യം ഇംഗ്ലണ്ട് ടീമിനും നന്നായി അറിയാം. ബുംമ്രയുടെ ഓവറുകള്‍ അതിജീവിക്കാന്‍ ശ്രമിച്ച് മറ്റ് ബൗളര്‍മാരെ ആക്രമിക്കാൻ പദ്ധതിയിടുന്നത് അത് കൊണ്ടാണ്, ഒരു ടീമിന്‍റെ ഭാരം മുഴുവന്‍ ബുംമ്രയുടെ ചുമലുകളിലാണ്. ഇങ്ങനെ എറിഞ്ഞു തളര്‍ന്നാല്‍ ബുംമ്രയ്ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഓസ്ട്രേലിയയില്‍ സംഭവിച്ചത് അതാണ്, കാർത്തിക്ക് കൂട്ടിച്ചേർത്തു.
മത്സരത്തിൽ രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യുന്ന ഇന്ത്യ നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 90 റൺസെന്ന നിലയിലാണ്. 96 റൺസിന്റെ ലീഡാണ് ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സിൽ ഇതുവരെ നേടാനായത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 471 റൺസ് നേടിയപ്പോൾ 465 റൺസിന്റെ മറുപടിയാണ് ഇംഗ്ലണ്ട് നൽകിയത്. ഇന്ത്യയ്ക്ക് വേണ്ടി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, റിഷഭ് പന്ത് എന്നിവർ സെഞ്ച്വറി നേടി. ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി പോപ്പ് സെഞ്ച്വറിയും ഹാരി ബ്രൂക്ക് 99 റൺസും നേടി.
Content Highlights: dinesh karthik on bumrah; india vs england test