'മെഡലിന് ആരും അർഹരല്ല'; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ മോശം ഫീൽഡിങിനെ വിമർശിച്ച് ഗവാസ്കർ

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യൻ താരങ്ങളുടെ മോശം ഫീൽഡിങിനെ വിമർശിച്ച് സുനില്‍ ഗവാസ്കർ

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യൻ താരങ്ങളുടെ മോശം ഫീൽഡിങിനെ വിമർശിച്ച് സുനില്‍ ഗവാസ്കർ. ടീമിലെ മികച്ച ഫീല്‍ഡര്‍മാര്‍ക്ക് മെഡല്‍ നല്‍കാറുള്ള ഫീല്‍ഡിംഗ് കോച്ച് ടി ദിലീപിന്‍റെ മെഡല്‍ കിട്ടാന്‍ ഈ ടീമിലെ ആരും അര്‍ഹനല്ലെന്ന് കമന്‍ററിക്കിടെ സുനില്‍ ഗവാസ്കര്‍ വ്യക്തമാക്കി.

ഇന്നലെ ഇംഗ്ലണ്ട് ബാറ്റിങിനിടെ മൂന്ന് തവണയാണ് ഇന്ത്യ ക്യാച്ചുകള്‍ കൈവിട്ടത്. സാധാരണ ക്യാച്ചുകൾ പാഴാക്കാറില്ലാത്ത രവീന്ദ്ര ജഡേജയും യശസ്വി ജയ്സ്വാളുമാണ് ക്യാച്ചുകൾ കൈവിട്ടത് എന്നതും ശ്രദ്ധേയമാണ്.

മത്സരത്തിലെ അഞ്ചാം ഓവറില്‍ തന്നെ ജസ്പ്രീത് ബുംമ്രയുടെ പന്തില്‍യശസ്വി ജയ്സ്വാള്‍ ബെന്‍ ഡക്കറ്റിനെ കൈവിട്ടിരുന്നു. തൊട്ടുപിന്നാലെ ഏഴാം ഓവറില്‍ ബാക്‌വേര്‍ഡ് പോയന്‍റില്‍ ഇന്ത്യയുടെ മികച്ച ഫീല്‍ഡറായ രവീന്ദ്ര ജഡേജയും ഡക്കറ്റിനെ നിലത്തിട്ടു. ഭാഗ്യം തുണച്ച ഡക്കറ്റ് 62 റണ്‍സെടുത്താണ് പുറത്തായത്.

ഒല്ലി പോപ്പിന്‍റെ ക്യാച്ചാണ് പിന്നീട് ഇന്ത്യ കൈവിട്ടത്. യശസ്വി ജയ്സ്വാളായിരുന്നു ക്യാച്ച് കൈവിട്ടത്. ജസ്പ്രീത് ബുമ്രയുടേത് തന്നെയായിരുന്നു ഡെലിവറി. പോപ്പ് അര്‍ധസെഞ്ചുറി എത്തും മുമ്പായിരുന്നു ഇത്. വീണുകിട്ടിയ അവസരം മുതലാക്കിയ പോപ്പ് സെഞ്ചുറിയുമായി ക്രീസില്‍ നില്‍ക്കുന്നുണ്ട്.

അതേ സമയം ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തിരിച്ചടിക്കുകയാണ്. ഇന്ത്യയുടെ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 471 റണ്‍സ് പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയിലാണ്.

ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി പോപ്പ് സെഞ്ച്വറി തികച്ചു. 131 പന്തില്‍ 100 റണ്‍സോടെ ഒല്ലി പോപ്പും റണ്‍സൊന്നുമെടുക്കാതെ ഹാരി ബ്രൂക്കുമാണ് ക്രീസില്‍. നേരത്തെ യശസ്വി ജയ്സ്വാള്‍ (101), ശുഭ്മന്‍ ഗില്‍ (147), റിഷഭ് പന്ത് (134) എന്നിവരുടെ സെഞ്ച്വറികളാണ് ഇന്ത്യയെ മികച്ച ടോട്ടലിലേക്ക് എത്തിച്ചത്.

Content Highlights: Sunil Gavaskar Slams Team India For Big Mistakes in fielding

To advertise here,contact us