ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ തന്നെ ചരിത്രം കുറിച്ച് ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. മത്സരത്തിന്റ ആദ്യ ഇന്നിങ്സിൽ 28 റൺസ് നേടിയ റൂട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് റൺ വേട്ടയിൽ സനത് ജയസൂര്യയെ മറികടന്ന് ഒമ്പതാമതെത്തി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 366 മത്സരങ്ങളിൽ നിന്ന് 479 ഇന്നിങ്‌സുകൾ കളിച്ച് 21,053 റൺസാണ് റൂട്ട് നേടിയത്, ശരാശരി 49.30 ആണ്. 54 സെഞ്ച്വറിയും 112 അർധസെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. റൂട്ട് മറികടന്ന ജയസൂര്യ 651 ഇന്നിങ്‌സുകളിൽ നിന്ന് നിന്ന് 34.14 ശരാശരിയിൽ 21,032 റൺസ് നേടി, അതിൽ 42 സെഞ്ച്വറികളും 103 അർധസെഞ്ച്വറികളും ഉൾപ്പെടുന്നു.
664 മത്സരങ്ങളിൽ നിന്ന് 782 ഇന്നിങ്‌സുകൾ കളിച്ച് 48.52 ശരാശരിയിൽ 34,357 റൺസുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനായി തുടരുന്നു.
അതേ സമയം ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തിരിച്ചടിക്കുകയാണ്. ഇന്ത്യയുടെ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 471 റണ്‍സ് പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയിലാണ്.
ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി പോപ്പ് സെഞ്ച്വറി തികച്ചു. 131 പന്തില്‍ 100 റണ്‍സോടെ ഒല്ലി പോപ്പും റണ്‍സൊന്നുമെടുക്കാതെ ഹാരി ബ്രൂക്കുമാണ് ക്രീസില്‍. നേരത്തെ യശസ്വി ജയ്സ്വാള്‍ (101), ശുഭ്മന്‍ ഗില്‍ (147), റിഷഭ് പന്ത് (134) എന്നിവരുടെ സെഞ്ച്വറികളാണ് ഇന്ത്യയെ മികച്ച ടോട്ടലിലേക്ക് എത്തിച്ചത്.
Content Highlights: New record! Root leaves legendary Jayasuriya behind;