ഹെഡിങ്‌ലിയിൽ ഇന്നലെ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്റെ നിറഞ്ഞാട്ടമായിരുന്നു. ബാസ് ബോൾ ശൈലിയിൽ കളിക്കുന്ന ഇംഗ്ലണ്ടിനെ നേരിടാൻ പോകുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് വഴിയേ നിങ്ങളത് കാണും എന്നായിരുന്നു പ്രീ മാച്ച് പ്രസ് കോൺഫറൻസിൽ ഇന്ത്യൻ നായകന്റെ മറുപടി.
പരമ്പരയിലെ ആദ്യ ദിനം തന്നെ ഗിൽ അതെങ്ങനെയാണെന്ന് മൈതാനത്ത് കാണിച്ച് കൊടുത്തു. വെറും 56 പന്തിൽ അർധ സെഞ്ച്വറി കുറിച്ചു ഇന്ത്യന്‍ നായകന്‍. വൈകാതെ അയാള്‍ സെഞ്ച്വറിയിലും തൊട്ടു. ഇപ്പോഴിതാ ഒരിക്കലും ഗിൽ ഇന്ത്യൻ നായകനാവരുതായിരുന്നു എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ.
'ഗില്ലിനെ നായക സ്ഥാനത്ത് പ്രതിഷ്ടിച്ചതിനോട് എനിക്ക് ഒരിക്കലും യോജിക്കാനാവില്ല. ബുംറ ടീമിലുള്ളപ്പോൾ അദ്ദേഹത്തെയായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. ഭാവിയെ കുറിച്ച് അധികം ആലോചിക്കാൻ നിൽക്കരുത്. യുക്തിപരമായി ചിന്തിച്ചാൽ ബുംറയെക്കാൾ മികച്ചൊരു ഓപ്ഷൻ ഇപ്പോൾ ഇന്ത്യൻ ടീമിൽ ഇല്ല'- മഞ്ജരേക്കർ പറഞ്ഞു.
വിദേശ പിച്ചുകളിൽ നിറംമങ്ങുന്നു എന്ന വിമർശനം ഗിൽ ഏറെക്കാലമായി നേരിടുന്നുണ്ട്. സമീപ കാല പരമ്പരകളൊക്കെ ആ വിമർശനത്തെ ശരിവക്കുന്നുമുണ്ട്. അതിനാൽ ക്യാപ്റ്റൻസി ക്യാപ് കൂടി തലയിലെത്തുന്നതോടെ അദ്ദേഹം സമ്മർദത്തിന് കീഴടങ്ങുമോ എന്ന ആശങ്ക ആരാധകരും ക്രിക്കറ്റ് പണ്ഡിറ്റുകളുമൊക്കെ പങ്കുവച്ചിരുന്നു.
എന്നാൽ ലീഡ്‌സിൽ മറ്റൊരു ഗില്ലിനെയാണ് ആരാധകർ ഇന്നലെ കണ്ടത്. തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ച ഇന്ത്യന്‍ നായകന്‍ ആദ്യ ദിനം ഒരിക്കൽ പോലും ഇംഗ്ലീഷ് ബോളർമാർക്ക് മുന്നിൽ വീണില്ല. ഒടുവിൽ ഏറെക്കാലത്തിന് ശേഷം ഒരു വിദേശപിച്ചിൽ അയാളുടെ സെഞ്ച്വറി പിറന്നു. ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ സെഞ്ച്വറി കുറിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ഗിൽ.
story highlights: Gill should not have been a captain: sanjay manjrekar