അരങ്ങേറ്റത്തിൽ ഡക്കായി സായ് സുദർശൻ; മികച്ച ബാറ്റിങ് തുടക്കത്തിന് ശേഷം ഇന്ത്യയ്ക്ക് തിരിച്ചടി

ഐപിഎൽ 2025 സീസണിൽ സ്ഥിരതയോടെ ബാറ്റ് വീശി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ താരത്തിന് പക്ഷെ തിളങ്ങാനായില്ല.

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ അരങ്ങേറ്റ അവസരത്തിന് ഭാഗ്യം ലഭിച്ചതായിരുന്നു സായ് സുദർശന്. ഐപിഎൽ 2025 സീസണിൽ സ്ഥിരതയോടെ ബാറ്റ് വീശി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ താരത്തിന് പക്ഷെ തിളങ്ങാനായില്ല. കെ എൽ രാഹുലിന് ശേഷം ഇലവനിൽ മൂന്നാമനായി എത്തിയ താരത്തിന് മൂന്ന് പന്തിൽ പൂജ്യത്തിന് പുറത്താകേണ്ടി വന്നു. ബെൻ സ്റ്റോക്സിന്റെ പന്തിൽ ജാമി സ്മിത്തിന് ക്യാച്ച് വഴങ്ങുകയായിരുന്നു.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഇംഗ്ലീഷ് ബോളർമാരെ പ്രഹരിച്ചുതന്നെ തുടങ്ങിയ ജയ്‌സ്വാളും കെ എൽ രാഹുലും ആദ്യ വിക്കറ്റിൽ 91 റൺസ് കൂട്ടിച്ചേർത്തു.

ശേഷം 78 പന്തിൽ 42 റൺസ് നേടി നിൽക്കവെ രാഹുൽ ബ്രെയ്‌ഡൻ കെയ്സിന് മുന്നിൽ വീണു. ജോ റൂട്ടാണ് കെയ്സന്റെ പന്തിൽ ക്യാച്ചെടുത്തത്. ശേഷമെത്തിയ സായ് സുദർശൻ ഉടനെ തന്നെ മടങ്ങുകയിരുന്നു. നിലവിൽ 42 റൺസുമായി യശ്വസി ജയ്‌സ്വാളും പൂജ്യം റൺസുമായി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ. ആദ്യ സെഷൻ പിരിയുമ്പോൾ ഇന്ത്യയുടെ സ്കോർ രണ്ട് വിക്കറ്റിന് 92 റൺസ് എന്ന നിലയിലാണ്.

Content Highlights:Sai Sudharsan failed in first innings; India vs England test

To advertise here,contact us