ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ തിരിച്ചടിച്ച് ശ്രീലങ്ക. മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ ആദ്യ ഇന്നിങ്സ് ബാറ്റിങ് തുടരുന്ന ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തിൽ 368 റൺസെടുത്തിട്ടുണ്ട്. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 495ന് ഒപ്പമെത്താൻ ശ്രീലങ്കയ്ക്ക് ഇനി 127 റൺസ് കൂടി വേണം. 187 റൺസ് നേടിയ ഓപണർ പത്തും നിസങ്കയുടെ പോരാട്ടവീര്യമാണ് ശ്രീലങ്കയെ തിരിച്ചടിക്കാൻ സഹായിച്ചത്. 256 പന്തിൽ 23 ഫോറും ഒരു സിക്സറും സഹിതം 187 റൺസ് നേടിയ നിസങ്കയ്ക്ക് പക്ഷേ ഇരട്ട സെഞ്ച്വറി പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
നിസങ്കയെ കൂടാതെ ശ്രീലങ്കയ്ക്കായി 54 റൺസെടുത്ത ദിനേശ് ചണ്ഡിമാൽ, 39 റൺസെടുത്ത എയ്ഞ്ചലോ മാത്യൂസ്, പുറത്താകാതെ 37 റൺസെടുത്ത കമിന്ദു മെൻഡിസ്, 29 റൺസെടുത്ത ലഹിരു ഉഡാര എന്നിവരും ലങ്കയ്ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൂന്നാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ 17 റൺസെടുത്ത ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവയാണ് മെൻഡിസിന് കൂട്ടായി ക്രീസിലുള്ളത്.
നേരത്തെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 484 എന്ന സ്കോറിൽ നിന്നാണ് ബംഗ്ലാദേശ് മൂന്നാം ദിവസം രാവിലെ ബാറ്റിങ് ആരംഭിച്ചത്. 11 റൺസ് കൂടി കൂട്ടിച്ചേർത്തപ്പോൾ അവസാന വിക്കറ്റും ബംഗ്ലാദേശിന് നഷ്ടമായി. 163 റൺസ് നേടിയ മുഷ്ഫിഖർ റഹീം, 148 റൺസെടുത്ത ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്റോ, 90 റൺസെടുത്ത ലിട്ടൻ ദാസ് എന്നിവരാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്.
ശ്രീലങ്കൻ ബൗളിങ് നിരയിൽ അസിത ഫെർണാണ്ടോ നാല് വിക്കറ്റുകൾ വീഴ്ത്തി. മിലൻ രത്നായകെ, തരിന്ദു രത്നായകെ എന്നിവർ മൂന്ന് വീതം വിക്കറ്റുകളും സ്വന്തമാക്കി.
Content Highlights: Sri Lanka fights back against Bangladesh in first test