ജൂൺ 20 മുതൽ ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി തന്റെ പ്ലേയിങ് ഇലവൻ ചോയ്സ് പ്രഖ്യാപിച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി.
ആദ്യ ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിനൊപ്പം കെ എല്‍ രാഹുലിനെയാണ് രവി ശാസ്ത്രി ഓപ്പണറായി നിര്‍ദേശിക്കുന്നത്. മൂന്നാം നമ്പറില്‍ ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടിയ സായ് സുദര്‍ശനെയാണ് ശാസ്ത്രി തിരഞ്ഞെടുത്തത്. ഇതുവരെ ടെസ്റ്റിൽ അരങ്ങേറാത്ത താരമാണ് സായ് സുദർശൻ.
നാലാമനായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും അഞ്ചാമനായി മലയാളിതാരം കരുൺ നായരും ഇറങ്ങണമെന്നും ശാസ്ത്രി പറഞ്ഞു. റിഷഭ് പന്തും രവീന്ദ്ര ജഡേജയുമാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
ഓൾറൗണ്ടറായി പരിഗണിക്കുന്നത് ഷാർദ്ദുൽ താക്കൂർ, നിതീഷ് കുമാർ റെഡ്ഡി എന്നിവരിൽ ഒരാളെയാണ്. ബൗളിങിനാണ് പ്രധാന്യമെങ്കിൽ ഷാർദുലിനെയും ബാറ്റിങ്ങിനാണ് പ്രാധാന്യം എങ്കിൽ നിതീഷിനെയും പരിഗണിക്കാമെന്നും രവി ശാസ്ത്രി നിർദേശിക്കുന്നു. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംമ്ര പ്രസിദ്ധ് കൃഷ്ണ അല്ലെങ്കിൽ അർഷ്ദീപ് സിംഗ് എന്നിവരെ പേസർമാരായും രവി ശാസ്ത്രി ടീമിൽ ഉൾപ്പെടുത്തി.
ജൂൺ 20നാണ് ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പരമ്പര ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ നാലാം പതിപ്പിൽ ഇന്ത്യയുടെ ആദ്യ പരമ്പരയുമാണിത്. വിരാട് കോഹ്‍ലിയും രോഹിത് ശർമയും ഇല്ലാത്ത ഇന്ത്യൻ ടീമിന്റെ പ്രകടനം എങ്ങനെയുണ്ടാകുന്ന ആകാംക്ഷയിലാണ് ആരാധകർ.
രവി ശാസ്ത്രി തിരഞ്ഞെടുത്ത ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ
യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), കരുൺ നായർ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ/നിതീഷ് കുമാര്‍ റെഡ്ഡി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ /അർഷ്ദീപ് സിംഗ്.
Content Highlights: Ravi Shastri predicts India XI for first England Test