ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരവും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ താരവുമായ സ്പിന്നർ രവിചന്ദ്രൻ അശ്വിനെതിരെയുള്ള പന്ത് ചുരണ്ടൽ ആരോപണത്തിൽ കഴമ്പില്ലെന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ. ആരോപണത്തിന് തെളിവില്ലെന്നും അതുകൊണ്ട് തന്നെ പരാതി പരിഗണിക്കില്ലെന്നും തമിഴ്നാട് ക്രിക്കറ്റ് പ്രീമിയർ ലീഗ് അധികൃതരും വ്യക്തമാക്കി.
തമിഴ്നാട് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് അശ്വിനെതിരെ പന്ത് ചുരണ്ടൽ ആരോപണം ഉയർന്നത്. ടൂർണമെന്റിൽ ഡിണ്ടിഗല്‍ ഡ്രാഗൺസിന്റെ ക്യാപ്റ്റനാണ് അശ്വിൻ. മധുര പാന്തേഴ്സ് ടീമാണ് അശ്വിനെതിരെ പന്ത് ചുരണ്ടൽ ആരോപണവുമായി രംഗത്തെത്തിയത്.
മധുരയും ഡിണ്ടിഗലും തമ്മിലുള്ള മത്സരത്തിനിടെ അശ്വിന്‍ സംശയകരമായ രീതിയില്‍ തൂവാല ഉപയോഗിച്ചെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മധുര ടീം സിഇഒ ഡി പൂജ ടിഎൻപിഎല്ലിന് കത്ത് നൽകിയിരുന്നു. പന്തിന്‍റെ ഭാരം കൂട്ടാനായി അശ്വിന്‍ രാസപദാർത്ഥം തേച്ച തൂവാല ഉപയോഗിച്ചെന്നാണ് മധുര ടീം അധികൃതരുടെ ആരോപണം.
പരാതിയിൽ അന്വേഷണത്തിനായി സ്വതന്ത്ര കമ്മിറ്റിയെ ചുമതലപ്പെടുത്തിയെങ്കിലും പ്രാഥമിക അന്വേഷണത്തിൽ തന്നെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞതായി തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനും ടിപിഎൽ അധികൃതരും വ്യക്തമാക്കി.
Content Highlights: R Ashwin and Dindigul Dragons cleared of ball-tampering allegations in TNPL