'ഒരു പ്രമുഖ താരം എന്നോട് വിരമിക്കാൻ ആവശ്യപ്പെട്ടു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കരുൺ നായർ

2017ല്‍ അവസാന ടെസ്റ്റ് കളിച്ച കരുണ്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലെത്തിയത്.

ഇംഗ്ലീഷ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധേയമായത് കരുണ്‍ നായരുടെ സാന്നിധ്യമായിരുന്നു. 2017ല്‍ അവസാന ടെസ്റ്റ് കളിച്ച കരുണ്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലെത്തിയത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് കരുണിന് ടീമിലേക്ക് അവസരമൊരുക്കിയത്.

ടെസ്റ്റില്‍ നേരത്തെ ട്രിപ്പിള്‍ സെഞ്ച്വറി അടക്കം നേടിയിരുന്ന കരുണ്‍ നായര്‍ക്ക് അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇപ്പോള്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയുമെല്ലാം വിരമിച്ച സാഹചര്യത്തില്‍ കരുണ്‍ നായര്‍ സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു.

ഇപ്പോഴിതാ ഇന്ത്യൻ ടീമിൽ നിന്ന് തഴയപ്പെട്ട എട്ട് വർഷങ്ങൾക്കിടെയുണ്ടായ കയ്പ്പേറിയ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് കരുൺ. ഒരു പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം തന്നോട് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് പുറത്ത് ലീഗ് കളിക്കാൻ ഉപദേശിച്ചുവെന്ന് കരുൺ പറഞ്ഞു. എന്നാൽ എന്നിൽ ഇനിയും ഇന്ത്യൻ ജഴ്‌സിയിൽ കളിക്കാൻ സമയം ബാക്കിയുണ്ടെന്ന് ഞാൻ വിശ്വസിച്ചു, പ്രയത്നിച്ചു, അതിന്റെ ഫലമാണ് ഈ തിരിച്ചുവരവ്, അവസരം തന്ന ബിസിസിസിഐയോട് ഈ അവസരത്തിൽ നന്ദി പറയുന്നുവെന്നും കരുൺ കൂട്ടിച്ചേർത്തു.

അതേസമയം ജൂൺ 20 നാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിലെ ഇലവനിൽ തന്നെ കരുൺ സ്ഥാനം കണ്ടെത്തിയേക്കും. കഴിഞ്ഞയാഴ്ച്ച കാന്റർബറിയിൽ ഇംഗ്ലണ്ട് ലയൺസിനെതിരെ നടന്ന അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എയ്ക്ക് വേണ്ടി താരം ഇരട്ട സെഞ്ച്വറി നേടിയിരുന്നു.

Content Highlights: India tour of England: Karun Nair makes a revelation – 'A prominent Indian cricketer advised me to retire

To advertise here,contact us