ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ 282 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി. നാലാം ദിനം തുടക്കത്തിൽ തന്നെ ക്യാപ്റ്റന്‍ ടെംബ ബാവുമയെയും സ്റ്റമ്പ്സിനെയും നഷ്ടമായി. എയ്ഡന്‍ മാര്‍ക്രവുമായി 147 റണ്‍സ് കൂട്ടുക്കെട്ടിനൊടുവിലാണ് ബാവുമ മടങ്ങിയത്. 66 റൺസാണ് താരം നേടിയത്. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് താരത്തെ മടക്കിയത്. എട്ട് റൺസ് നേടിയ സ്റ്റമ്പ്സിനെ മിച്ചൽ സ്റ്റാർക്ക് മടക്കി.
നിലവിൽ 119 റൺസുമായി മാര്‍ക്രവും ഒരു റണ്‍സുമായി ഡേവിസ് ബെഡ്‌ഡിങ്‌ഹാമും ക്രീസിലുണ്ട്. 71 ഓവർ പിന്നിടുമ്പോൾ 242 റൺസ് നേടിയിട്ടുള്ള പ്രോട്ടീസിന് ഇനി 40 റൺസ് മാത്രമാണ് വേണ്ടത്.
ഇന്നലെ 282 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയ്ക്ക് റിയാന്‍ റിക്കിള്‍ടണെയും(6) വിയാന്‍ മുള്‍ഡറെയും(27) നേരത്തെ തന്നെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ 147 റണ്‍സ് കൂട്ടിച്ചേര്‍ത്ത ക്യാപ്റ്റൻ ടെംബ ബാവുമയും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കക്ക് വിജയപ്രതീക്ഷ നല്‍കിയത്. മൂന്നാം ദിനം 213-2 എന്ന സ്കോറിലാണ് ദക്ഷിണാഫ്രിക്ക ക്രീസ് വിട്ടത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സില്‍ 212 റണ്‍സിന് പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 138 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 73-7ലേക്ക് തകര്‍ന്നടിഞ്ഞെങ്കിലും വാലറ്റക്കാരുടെ മികവില്‍ 207 റണ്‍സടിച്ച ഓസീസ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 282 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവെക്കുകയായിരുന്നു.
Content Highlights: WTC final; South Africa hits target; Australia doesn't back down