ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് 2025ന്റെ കണ്ടെത്തലായ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശി വലിയൊരു താരമല്ലെന്ന് മുൻ ക്രിക്കറ്റ് താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്. 'ട്വന്റി 20 ക്രിക്കറ്റില്‍ അടിച്ചു തകര്‍ക്കുന്ന വൈഭവിന് അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ കഴിയുമോയെന്നാണ് യോഗരാജിന്റെ ചോദ്യം.' 50 ഓവറുള്ള ഏകദിന ക്രിക്കറ്റിലും വൈഭവിന് തിളങ്ങാൻ കഴിഞ്ഞേക്കില്ലെന്നാണ് യോഗ്രാജിന്റെ വിലയിരുത്തൽ.
'ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതാണ് വലിയ കാര്യം. അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് ക്രിക്കറ്റിനെ അതിജീവിക്കാന്‍ വൈഭവിന് കഴിയുമോയെന്ന് കാത്തിരുന്ന് കാണണം. ടെസ്റ്റ് ക്രിക്കറ്റാണ് യഥാര്‍ത്ഥ പരീക്ഷണം. ഏകദിന ക്രിക്കറ്റിലും ട്വന്റി 20യിലും മികച്ച പ്രകടനം നടത്തുമെന്നത് ശരിയാണ്. എന്നാല്‍ അത് മാത്രം പോര. ഒരു ക്രിക്കറ്റ് താരമായാല്‍ മൂന്ന് ഫോര്‍മാറ്റിലും നന്നായി കളിക്കാൻ കഴിയണം.' യോഗ്‌രാജ് ഇൻസൈഡ് സ്പോർട്ടിനോട് പ്രതികരിച്ചു.
ടെസ്റ്റ് ക്രിക്കറ്റിൽ താരങ്ങൾ ബുദ്ധിമുട്ടുന്നതിൽ പരിശീലകരെയാണ് യോഗ്‌രാജ് സിങ് കുറ്റപ്പെടുത്തിയത്. 'ഇപ്പോഴത്തെ താരങ്ങൾ ട്വന്റി 20യിലും ഏകദിന ക്രിക്കറ്റിലും കളിക്കാനാണ് ഇഷ്ടപ്പെടുന്നത്. 50 ഓവറിന്റെ ഏകദിന ക്രിക്കറ്റ് പോലും തികച്ച് കളിക്കാന്‍ പല താരങ്ങൾക്കും കഴിയുന്നില്ല. അതിന് പരിശീലകരും ഉത്തരവാദികളാണ്. എ സി റൂമിലിരുന്നാണ് പല പരിശീലകരും താരങ്ങളെ കളിപഠിപ്പിക്കുന്നത്. എന്നെപ്പോലെയുള്ളവര്‍ 48 ഡിഗ്രി ചൂടില്‍ ഗ്രൗണ്ടിലിറങ്ങി പരിശീലനം നല്‍കിയാണ് യുവരാജിനെപ്പോലെയുളള താരങ്ങളെ കണ്ടെത്തിയത്,' യോഗ്‌രാജ് സിങ് വ്യക്തമാക്കി.
Content Highlights: Yograj Singh Gives Vaibhav Suryavanshi's Test Ambition Blunt Reality Check