WTC ഫൈനലിൽ ഓസീസിന് തിരിച്ചടി; ഫീൽഡിങ്ങിനിടെ പരിക്കേറ്റ സ്മിത്ത് മത്സരത്തിൽ നിന്ന് പുറത്ത്

സൂപ്പർ താരം സ്മിത്തിന് പരിക്കുപറ്റിയത് ഓസീസിന് തിരിച്ചടിയായി

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ ഉയർത്തിയ ലക്ഷ്യത്തിലേക്ക് ദക്ഷിണാഫ്രിക്ക ബാറ്റ് വീശുകയാണ്. 282 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 42 ഓവറിൽ 173 ന് രണ്ട് എന്ന നിലയിലാണ്. എയ്ഡന്‍ മാര്‍ക്രം 81 റൺസുമായും ടെംബ ബാവുമ 48 റൺസുമായും ക്രീസിലുണ്ട്. റിക്കിള്‍ട്ടണ്‍ (6), വിയാന്‍ മള്‍ഡര്‍ (27) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. രണ്ട് വിക്കറ്റുകളും മിച്ചല്‍ സ്റ്റാര്‍ക്കിനാണ്.

അതേ സമയം സൂപ്പർ താരം സ്മിത്തിന് പരിക്കുപറ്റിയത് ഓസീസിന് തിരിച്ചടിയായി. ഫീൽഡിങ്ങിനെയാണ് താരത്തിന് പരിക്കേറ്റത്. വിരലുകൾക്കാണ് പരിക്ക്. താരത്തിന് മത്സരത്തിലെ ശേഷിക്കുന്ന സമയങ്ങൾ കളിക്കാനാവില്ല. ആദ്യ ഇന്നിങ്സിൽ താരം അർധ സെഞ്ച്വറി നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ 13 റൺസ് നേടിയിരുന്നു.

നേരത്തെ ആദ്യ ഇന്നിങ്സിലെ 74 റൺസിന്റെ ലീഡുമായി ഇറങ്ങിയ നിലവിലെ ചാംപ്യന്മാർ 24.5 ഓവറിൽ 73 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിലേക്ക് വീണെങ്കിലും വാലറ്റത്ത് മിച്ചൽ സ്റ്റാർക്ക് രക്ഷയ്ക്കെത്തുകയായിരുന്നു.

136 പന്തുകൾ നേരിട്ട സ്റ്റാർക്ക് അഞ്ചുഫോറുകൾ അടക്കം 58 റൺസ് നേടി. 53 പന്തിൽ 17 റൺസെടുത്ത് ഹേസൽവുഡ് മികച്ച പിന്തുണ നൽകി. 43 റൺസ് നേടിയ അലക്സ് ക്യാരിക്ക് മാത്രമാണ് ഓസീസ് ടോപ് ഓർഡർ നിരയിൽ തിളങ്ങാനായത്.

നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 212 റണ്‍സിന് 138 റൺസിന്റെ മറുപടിയാണ് ദക്ഷിണാഫ്രിക്ക നൽകിയത്. ആറ് വിക്കറ്റ് നേടിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ടെംബ ബാവുമ 36 റൺസും ഡേവിഡ് ബെഡിങ്ഹാം 45 റൺസും നേടി. മറ്റാർക്കും തിളങ്ങാനായില്ല.

ടോസ് നഷ്ടപ്പെട്ട് ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിനെത്തിയ ഓസീസിന് വേണ്ടി സ്റ്റീവന്‍ സ്മിത്ത്, ബ്യൂ വെബ്‌സ്റ്റർ എന്നിവർ മാത്രമാണ് തിളങ്ങാനായത്. സ്റ്റീവന്‍ സ്മിത്ത് 66 റൺസ് നേടിയപ്പോൾ ബ്യൂ വെബ്‌സ്റ്റർ 72 റൺസ് നേടി. കാഗിസോ റബാഡ ഇരു ഇന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റുകൾ നേടി.

Content Highlights: WTC Final: Steve Smith dislocates finger on Day 3, likely out of summit clash vs South Africa

To advertise here,contact us