73ന് ഏഴ് വിക്കറ്റ്! പിന്നെ കണ്ടത് ചരിത്രം, മാജിക്കുമായി കങ്കാരുപ്പടയുടെ വാലറ്റം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കക്ക് വിജയിക്കാൻ 282 റണ്‍സ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കക്ക് വിജയിക്കാൻ 282 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 207 റണ്‍സിന് എല്ലാവരും പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ 74 റണ്‍സിന്റെ ലീഡ് നേടാന്‍ കങ്കാരുപ്പടക്ക് സാധിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് കഴിഞ്ഞ് ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റര്‍മാരെല്ലാം അടിപതറിയപ്പോള്‍ ഓസീസ് അപകടം മണത്തു. മാര്‍നസ് ലബുഷെയ്ന്‍ (22), ഉസ്മാന്‍ ഖവാജ (6), കാമറൂണ്‍ ഗ്രീന്‍(0), സ്റ്റീവ് സ്മിത്ത് (13), ട്രാവിസ് ഹെഡ് (9), ബ്യു വെബ്സ്റ്റര്‍ (9) എന്നിവരെല്ലാം തന്നെ പെട്ടെന്ന് തന്നെ പുറത്തായപ്പോള്‍ ഓസ്‌ട്രേലിയ ഒരു ഘട്ടം 73ന് ഏഴ് എന്ന നിലയില്‍ പരുങ്ങിയിരുന്നു.

ഓവര്‍കാസ്റ്റ് കാലവസ്ഥയില്‍ ബാക്കി മൂന്ന് വിക്കറ്റ് കൂടി രണ്ടാം ദിനം അവസാന സെഷനില്‍ നേടി പിന്തുടരാന്‍ ആയിരിക്കണം ദക്ഷിണാഫ്രിക്ക ചിന്തിച്ചിരിക്കുക. എന്നാല്‍ എതിരാളി മൈറ്റി ഓസീസായിപ്പോയി. ഇന്നലെത്തെ ദിവസം മുഴുവന്‍ ദക്ഷിണാഫ്രിക്ക കളം നിറഞ്ഞപ്പോള്‍ അവസാന സെഷനില്‍ ഓസീസ് പൊരുതാന്‍ തുടങ്ങി.

ഒമ്പതാമനായി ക്രീസിലെത്തിയ മിച്ചല്‍ സ്റ്റാർക്കിൻ്റെ കൂട്ടുപിടിച്ച് അലക്‌സ് കാരിയാണ് ഓസീസിന് ആദ്യം കൈത്താങ്ങായെത്തിയത്. ദക്ഷിണാഫ്രിക്കയുടെ നിരന്തരമായ അറ്റാക്കിനെ തിരിച്ച് അറ്റാക്ക് ചെയ്താണ് കാരി മറുപടി നല്‍കിയത്. 50 പന്തില്‍ 43 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. എട്ടാം വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കുമൊത്ത് 64 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് കാരിയുണ്ടാക്കിയത്. ഓസീസിനെ തിരിച്ച് ട്രാക്കിലെത്തിക്കാന്‍ പോന്ന കൂട്ടുക്കെട്ട്.

കാരി പോയതിന് ശേഷവും സ്റ്റാര്‍ക്ക് തന്റെ പോരാട്ടം തുടര്‍ന്നു. അപ്പുറം നഥാന്‍ ലിയോണിനെയും ജോഷ് ഹെയ്‌സല്‍വുഡിനെയും നിര്‍ത്തി സ്റ്റാർക്ക് ഓസീസ് സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. ലിയോണ്‍ രണ്ട് റണ്‍സ് മാത്രം നേടി മടങ്ങിയപ്പോള്‍ അവസാനം പുറത്തായ ഹെയ്‌സല്‍വുഡ് 53 പന്ത് അതിജീവിച്ച് 17 റണ്‍സ് നേടി. അവസാന വിക്കറ്റില്‍ സ്റ്റാർക്കും ഹെയ്സല്‍വുഡും 22 ഓവറുകളാണ് അതിജീവിച്ചത്. ദക്ഷിണാഫ്രിക്കയുടെ മോട്ടീവിനെ അങ്ങേയറ്റം തളര്‍ത്താനും ഉദിച്ചുയര്‍ന്ന വെയിലില്‍ അവരെ ബാറ്റിങ്ങിന് ഇറക്കാതിരിക്കാനും ഈ കൂട്ടുക്കെട്ടിന് സാധിച്ചു.

136 പന്തുകളാണ് സ്റ്റാര്‍ക്ക് കളിച്ചത്. ഇതില്‍ അഞ്ച് ഫോറടക്കം 58 റണ്‍സും സ്വന്തമാക്കി. സ്റ്റാര്‍ക്കിന്റെ 11ാം ടെസ്റ്റ് അര്‍ധസെഞ്ച്വറിയാണ് ഇത്. ഇന്നിങ്‌സില്‍ ഓസീസിന്റെ ഉയര്‍ന്ന റണ്‍സ്‌കോററും സ്റ്റാര്‍ക്ക് തന്നെയാണ്. ഓസ്‌ട്രേലിയയെ 100ല്‍ താഴെ ഒതുക്കാമെന്ന് കരുതിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇത് തിരിച്ചടിയായിരുന്നു. ആദ്യ ഇന്നിങ്‌സിലെ മികച്ച ബൗളിങ്ങിന് ശേഷമാണ് ഓസീസ് ബൗളര്‍മാരുടെ ഈ ബാറ്റിങ് കരകയറ്റല്‍ എന്നത് ഈ ഇന്നിങ്‌സിനെ കൂടുതല്‍ മികച്ചതാക്കി.

Content Highlight- Australian Tail end massive comeback inf WTC finals

To advertise here,contact us