ടി20 ലോകകപ്പ് സമ്മാനത്തുക കളിക്കാര്‍ക്ക് നല്‍കാതെ ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡ്; പരാതിപ്പെട്ടവരെ മാറ്റി നിര്‍ത്തി

ഐസിസിയുടെ സമ്മാനത്തുക ലഭിച്ച് ഒരുവർഷം കഴിഞ്ഞിട്ടും കളിക്കാർക്ക് അവരുടെ വിഹിതം നൽകാൻ ഒമാൻ ക്രിക്കറ്റ് ബോർഡ് തയ്യാറായില്ലെന്നാണ് താരങ്ങളുടെ ആരോപണം

2024 ലെ ടി20 ലോകകപ്പിലെ സമ്മാനത്തുക കളിക്കാർക്ക് വിതരണം ചെയ്യാൻ വിസമ്മതിച്ച് ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡ്. അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടന്ന ടി20 ലോകകപ്പില്‍ പങ്കെടുത്തതിന് ഐസിസി നല്‍കിയ സമ്മാനത്തുകയാണ് താരങ്ങൾക്ക് വിതരണം ചെയ്യാതെ ഒമാൻ ക്രിക്കറ്റ് ബോർ‌ഡ് പോക്കറ്റിലാക്കിയത്. ടൂർണമെന്റിൽ പങ്കെടുത്ത 15 കളിക്കാരെ ബോർഡ് പൂർണ്ണമായും നിരാശരാക്കുക മാത്രമല്ല സമ്മാനത്തുക നൽകിയില്ലെന്ന് ഐസിസിയോട് പരാതിപ്പെട്ട താരങ്ങളെയെല്ലാം ടീമിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തു.

കഴിഞ്ഞവര്‍ഷം നടന്ന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയ ഒമാന്‍ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിൽ അവസാന സ്ഥാനത്താണ് ഒമാൻ ഫിനിഷ് ചെയ്തത്. എന്നാൽ ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ വിജയകരമായി എത്തിയതിന് ടീമുകൾ‌ക്കുള്ള സമ്മാനത്തുകയായ 1,93,01,737 രൂപ ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഐസിസി നല്‍കിയിരുന്നു. ഈ സമ്മാനത്തുക 21 ദിവസത്തിനകം കളിക്കാര്‍ക്ക് തുല്യമായി വീതിച്ച് നൽകണമെന്നാണ് നിബന്ധന.

🚨 SHAMEFUL 🚨Oman players denied T20 World Cup 2024 prize money! Oman Cricket Board hasn’t paid $225,000 owed to players, forcing many to leave the country. #T20WorldCup #OmanCricket pic.twitter.com/VMSedk3kqQ

എന്നാൽ ഐസിസിയുടെ സമ്മാനത്തുക ലഭിച്ച് ഒരുവർഷം കഴിഞ്ഞിട്ടും കളിക്കാർക്ക് അവരുടെ വിഹിതം നൽകാൻ ഒമാൻ ക്രിക്കറ്റ് ബോർഡ് തയ്യാറായില്ലെന്നാണ് താരങ്ങളുടെ ആരോപണം. മാത്രവുമല്ല സമ്മാനത്തുക നല്‍കാത്തതിനെപ്പറ്റി പരാതിപ്പെട്ട ലോകകപ്പ് ടീമിലെ 15 കളിക്കാരെയും ടീമില്‍ നിന്ന് ഘട്ടം ഘട്ടമായി ഒഴിവാക്കുകയും ചെയ്തു.

വേൾഡ് ക്രിക്കറ്റേഴ്‌സ് അസോസിയേഷൻ (WCA) പ്രകാരം ആ ടൂർണമെന്റിൽ പങ്കെടുത്ത ഒന്നിലധികം ബോർഡുകൾ ഇതുവരെ കളിക്കാർക്ക് മുഴുവൻ സമ്മാനത്തുകയും നൽകിയിട്ടില്ല. എന്നാൽ കളിക്കാർക്ക് ഒരു പൈസ പോലും ഇതുവരെ നൽകാത്ത ഒരേയൊരു ബോർഡ് ഒമാൻ ക്രിക്കറ്റ് മാത്രമാണ്. സംഭവത്തിനെതിരെ വിമർശനം ഉയരുകയും ചെയ്യുന്നുമുണ്ട്.

Content Highlights: Oman's 2024 T20 World Cup cricketers still not paid by cricket board, appeal to ICC

To advertise here,contact us